വനഭേദഗതി ബില്ലുകളിൽ ഒപ്പിടണം; മന്ത്രിമാർ ഗവർണറെ കണ്ടു
ആവശ്യം പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചക്ക് ശേഷം മന്ത്രിമാർ വ്യക്തമാക്കി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ വനഭേദഗതി ബില്ലുകളിൽ ഒപ്പിടണം എന്നാവശ്യപ്പെട്ട് മന്ത്രിമാർ ഗവർണറെ കണ്ടു. മന്ത്രിമാരായ പി രാജീവ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ലോക്ഭവനിൽ എത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ആവശ്യം പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചക്ക് ശേഷം മന്ത്രിമാർ വ്യക്തമാക്കി.
കഴിഞ്ഞവർഷം ഒക്ടോബറിൽ ചേർന്ന നിയമസഭാ സമ്മേളനമാണ് വനം വന്യജീവി ഭേദഗതി ബില്ലുകൾ പാസാക്കിയത്. മാസങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഗവർണർ ബില്ലുകളിൽ ഒപ്പിട്ടിട്ടില്ല. മന്ത്രിസഭ കാലാവധി കഴിയാൻ രണ്ടുമാസം മാത്രം ബാക്കിയിരിക്കുകയാണ് മലയോര ജനതയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ബില്ലുകളിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഗവർണറെ കണ്ടത്.
ജീവനോപാധികൾ നഷ്ടപ്പെടുത്തുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള പ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് വനം വന്യജീവി ബില്ലുകൾ. അക്രമകാരികളായ കൂടുതൽ മൃഗങ്ങളെ പട്ടികയിലേക്ക് ഉൾപ്പെടുത്തുന്ന വ്യവസ്ഥകളും ബില്ലുകളിൽ ഉണ്ട്. മനുഷ്യ വന്യജീവി സംഘർഷം പതിവായതോടെ ക്രൈസ്തവ സഭകളും സർക്കാരിനെതിരെ വിമർശനം ഉയർത്തിയിരുന്നു. കേരള കോൺഗ്രസ് എമ്മിൻ്റെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു സർക്കാർ ബില്ല് പാസാക്കിയത് . തെരഞ്ഞെടുപ്പ് ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ സർക്കാരിന് വലിയ ആശ്വാസമായി മാറും. കൂടികാഴ്ച്ചയുടെ പശ്ചാത്തലത്തിൽ ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നാണ് ഇനി അറിയേണ്ടത്
Adjust Story Font
16

