കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളില്‍ നേരിയ സംഘര്‍ഷം; പറവൂരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു
അനുവദിച്ച സമയത്തിന് ശേഷവും പിരിഞ്ഞുപോകാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍. പലയിടത്തും സംഘര്‍ഷം ഉടലെടുത്തു. മലപ്പുറം, പാലക്കാട്,പട്ടാമ്പി അടക്കം വിവിധയിടങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അനുവദിച്ച സമയത്തിന് ശേഷവും പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി.
അതേസമയം, കൊട്ടിക്കലാശത്തിനിടെ പറവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണുമരിച്ചു. തത്തപ്പിള്ളി സ്വദേശി അലി(70)ആണ് മരിച്ചത്.
പരസ്യപ്രചാരണത്തിന്റെ അവസാനഘട്ടമായ കലാശക്കൊട്ടിനെ പാട്ടും കൊട്ടും മേളവുമായാണ് പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിലെത്തിച്ചത്. പോളിങ് ബൂത്തിലെത്തുന്നതിന് മുന്‍പായി വോട്ടര്‍മാരെ അവസാനമായി കാണാനും സംസാരിക്കാനും വോട്ടുറപ്പിക്കാനും സാധിച്ചെന്നതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികളും പ്രവര്‍ത്തകരും. പെരുമ്പാവൂരില്‍ ആവേശം അതിര് കടന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തോപ്പുംപടിയിലും പൊലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. അമ്പലപ്പുഴയില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തകര്‍ നടത്തിയത് ആവേശകരമായ പ്രവര്‍ത്തനമാണെന്നും 50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും കലാശക്കൊട്ടിനിടെ ജി.സുധാകരന്‍ പ്രതികരിച്ചു. കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പലതും കേട്ട തെരഞ്ഞെടുപ്പാണിതെന്നും ബിജെപിയും സിപിഎമ്മും തമ്മില്‍ ഈ തെരഞ്ഞെടുപ്പില്‍ അന്തര്‍ധാര സജീവമായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും ആലപ്പുഴയില്‍ കൊട്ടിക്കലാശത്തിനിടെ പ്രതികരിച്ചു.
മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം അവസാനിപ്പിച്ച് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പാലക്കാട് നഗരത്തില്‍ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുന്നതിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയുണ്ടായി. തരേക്കാട് വെച്ച് നടന്ന സംഘര്‍ഷത്തിലും പൊലീസ് ലാത്തി വീശുകയുണ്ടായി.
Adjust Story Font
16

