മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി; പൊലീസ് മുംബൈയിലേക്ക്
വിദ്യാർഥികളെ ലഭിച്ചത് മുംബൈ - ചെന്നൈ എഗ്മോർ ട്രെയിനില്‍ നിന്ന്

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മുംബൈ - ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്ന് റെയിൽവേ പൊലീസാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ലോണേവാലയിൽ നിന്നാണ് കുട്ടികളെ ലഭിച്ചത്.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിർണായകമായത്. എടവണ്ണ സ്വദേശിയായ റഹിം അസ്ലം എന്നയാളുടെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. ഇതാണ് പെൺകുട്ടികളെ കണ്ടെത്താൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികൾ ഇയാളെ പരിചപ്പെട്ടതെന്നാണ് വിവരം.മഞ്ചേരിയിലെ തുണിക്കടയിൽ ജോലിക്കാരനാണ് ഇയാൾ. പെൺകുട്ടികളെ മുംബൈയിലെത്തിച്ച് നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇയാളുടെ പ്ലാൻ. എന്നാൽ പൊലീസ് റഹീമുമായി സംസാരിക്കുകയും മുംബൈയിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടികള്‍ നിലവില്‍ ആർപിഎഫ് സംഘത്തിന്‍റെ കസ്റ്റഡിയിലാണ്.
ആർപിഎഫ് സംഘം കുട്ടികളെ പുണെയിൽ എത്തിച്ച് താനൂർ പൊലീസിന് കൈമാറും. താനൂർ എസ്ഐയും രണ്ട് പൊലീസുകാരും രാവിലെയോടെ മുംബൈയിൽ എത്തും. ബുധനാഴ്ച ഉച്ചയോടെയാണ് മലപ്പുറം താനൂർ ദേവദാർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ അശ്വതി,ഫാത്തിമ ഷഹദ എന്നിവരെ കാണാതാകുന്നത്.
Adjust Story Font
16

