സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു; വായ്പാ ബാധ്യത പരിഹരിക്കാമെന്ന് അറിയിച്ചതായി എം.കെ മുനീർ
വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കില്ല എന്നതാണ് തന്‍റെ നിലപാടെന്നും മുനീര്‍

കോഴിക്കോട്: മുസ‍്ലിം ലീഗ് നേതാവ്.എം കെ മുനീറിന്‍റെ കടബാധ്യത പാർട്ടി ഏറ്റെടുക്കും. പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞതായും മുനീർ പറഞ്ഞു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ 48 ലക്ഷം രൂപയാണ് മുനീർ അടക്കേണ്ടത്.
കോഴിക്കോട് നടക്കാവിലെ വീടിന്റെ നവീകരണത്തിനായി കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കില്‍ നിന്ന് വായ്പ് എടുത്തതിലാണ് മുനീറിന് ജപ്തി നോട്ടീസ് വന്നത്. 48 ലക്ഷം രൂപ 31 ന് അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. ഇത് വാർത്തയായതോടെയാണ് പാർട്ടി നേതൃത്വം ഇടപെട്ടത്. നിരവധി വ്യക്തികള്‍ സഹായം വാഗ്ദാനം ചെയ്തെന്നും വ്യക്തികളിൽ നിന്നും സഹായം സ്വീകരിക്കില്ലെന്നാണ് തന്‍റെ നിലപാടെന്നും മുനീർ പറഞ്ഞു.
58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെയാണ് 48 ലക്ഷം ആയത്. എംഎല്‍എയും മന്ത്രിയും ആയിരുന്ന മുനീറിന്‍റെ വീട് ജപ്തിയിലേക്ക് എത്തിയത് വലിയ ചർച്ചയായിരുന്നു. രോഗാവസ്ഥ പരിഗണിച്ച് മുനീറിന് ഇത്തവണ ലീഗ് സീറ്റ് നൽകിയിരുന്നില്ല.
Adjust Story Font
16

