കോഴിക്കോട് വലിയങ്ങാടി അപകടം; കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എം.കെ മുനീര്‍ എംഎൽഎ
കോർപറേഷന്‍റെ അനാസ്ഥയുടെ ഇരകളാക്കപ്പെട്ടവർക്ക് 25 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്നും എം.കെ മുനീർ പറഞ്ഞു

കോഴിക്കോട്: വലിയങ്ങാടിയിലെ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം അതീവ ഗൗരവതരമാണെന്നും കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എംഎല്‍എ. അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അറ്റകുറ്റ പണി നടത്തി ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ ശ്രമിച്ചില്ല. സമാനമായി നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതെന്നും മുനീർ പറഞ്ഞു.
'കനത്ത കാറ്റോ മഴയോ മൂലം കെട്ടിടം തകരുന്നതും ദുരന്തമുണ്ടാവുന്നതും പോലെയല്ല, പട്ടാപ്പകല്‍ സാധാരണ കാലാവസ്ഥയില്‍ ജനത്തിനു മേല്‍ ദുരന്തം പതിച്ച് ജീവന്‍ നഷ്ടപ്പെടുന്നത്. കോര്‍പറേഷന്റെ ഗുരുതരമായ അനാസ്ഥയുടെ ഇരകളായി മരണത്തിന് കീഴടങ്ങിയവര്‍ക്ക് 25 ലക്ഷം രൂപ ആദ്യഘട്ട അടിയന്തര സഹായം നല്‍കണം.' പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
കോർപറേഷൻ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. ചുമട്ടുതൊഴിലാളികൾ വിശ്രമിക്കുന്നതിനിടെയാണ് അപകടം. പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ നോട്ടീസ് നൽകിയ കെട്ടിടത്തിന്‍റെ ഭാഗങ്ങളാണ് തകർന്നുവീണതെന്നാണ് വിവരം.
Adjust Story Font
16

