മോഹനൻ വൈദ്യർ മരിച്ച നിലയിൽ
തിരുവനന്തപുരം കാലടിയുള്ള ബന്ധുവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സമാന്തര ചികിത്സാ സമ്പ്രദായത്തിലുടെ പ്രസിദ്ധനായ മോഹനൻ വൈദ്യർ എന്ന പേരിൽ അറിയപ്പെടുന്ന മോഹനൻ നായർ മരിച്ച നിലയിൽ. 65 വയസായിരുന്നു.
ഇന്നു വൈകീട്ട് എട്ടുമണിക്ക് തിരുവനന്തപുരം കാലടിയുള്ള ബന്ധുവീട്ടിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ടുദിവസമായി ഇവിടെ കഴിഞ്ഞുവരികയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നു രാവിലെ തന്നെ പനിയും ശ്വാസതടസവും നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. വൈകുന്നേരത്തോടുകൂടി അനക്കമൊന്നുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ കൗൺസിലറെ വിളിച്ചു. തുടർന്ന് കൗൺസിലർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
അശാസ്ത്രീയ ചികിത്സ നടത്തിയെന്ന പേരിൽ ഇദ്ദേഹത്തിനെതിരെ നിരവധി തവണ കേസെടുത്തിരുന്നു. ഏറ്റവുമൊടുവിൽ കോവിഡിന് വ്യാജ ചികിത്സ നൽകിയെന്ന പേരിൽ അറസ്റ്റിലായി.
വൈറസുകളില്ലെന്നും മരണമില്ലെന്നും കാൻസർ എന്ന അസുഖമില്ലെന്നുമുള്ള മോഹനൻ വൈദ്യരുടെ അവകാശവാദങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും ഇദ്ദേഹം നടത്തിയ പ്രസ്താവനകളും വിവാദമായി. നിപ രോഗത്തെ നിഷേധിച്ചും നേരത്തെ മോഹനൻ വൈദ്യർ രംഗത്തെത്തിയിരുന്നു.
Adjust Story Font
16