മൂലമറ്റം പവർ ഹൗസ് അടച്ചിടും; വൈദ്യുത ഉത്പാദന മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകും
ഇടുക്കി അണക്കെട്ടിൽ നിന്ന് ജലം ഒഴുക്കിക്കൊണ്ടുവരുന്ന പെൻസ്റ്റോക്കിലെ ചോർച്ച പരിഹരിക്കാനാണ് പവർഹൗസ് അടക്കുന്നത്.

ഇടുക്കി: അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർ ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്തെ വൈദ്യുത ഉത്പാദന മേഖലയിൽ ഉണ്ടാക്കാൻ പോകുന്നത് വലിയ മാറ്റങ്ങൾ. പ്രതി ദിനം 650 മെഗാ വാട്ട് വൈദ്യുതിയുടെ കുറവ് ഉത്പാദനത്തിൽ ഉണ്ടാകുമെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. എന്നാൽ ജലം പുറത്തേക്ക് ഒഴുകാതെ വരുന്നതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി വർധിച്ചേക്കാം.
ഇടുക്കി അണക്കെട്ടിൽ നിന്ന് ജലം ഒഴുക്കിക്കൊണ്ടുവരുന്ന പെൻസ്റ്റോക്കിലെ ചോർച്ച പരിഹരിക്കാനാണ് പവർഹൗസ് അടക്കുന്നത്. കൂറ്റൻ ഇരുമ്പ് പൈപ്പിലെ ചോർച്ചയടക്കാൻ ഒരു മാസത്തിലധികം എടുത്തേക്കും. മഴക്കാലത്ത് പെൻസ്റ്റോക്ക് അടക്കുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരും.
മുല്ലപ്പെരിയാറിൽ നിന്നും കൂടി ജലം ഒഴുകിയെത്തുന്നതോടെ നിലവിൽ 80 ശതമാനത്തിന് മുകളിലുള്ള ജലനിരപ്പ് പരമാവധിയിലേക്ക് എത്തിയേക്കും വൈദ്യുതി ഉല്പാദനത്തിൽ കുറവുണ്ടാകുമെങ്കിലും ഇത് സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാകില്ല.
വൈദ്യുതി ഉൽപാദനത്തിനുശേഷം ജലം ഒഴുകിയെത്താത്തതിനാൽ മലങ്കര അണക്കെട്ടിലെയും തൊടുപുഴ മൂവാറ്റുപുഴ ആറുകളിലെയും ജലനിരപ്പ് താഴും. ഇത് മേഖലയിലെ ജലസേചനത്തെയും ബാധിച്ചേക്കും.
Adjust Story Font
16

