രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുകള്‍; സംഭവത്തിനുശേഷം അതിജീവിതയെ ഫോണിൽ വിളിച്ചെന്ന് പൊലീസ്
പ്രശസ്തിക്കുവേണ്ടി പലരും അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യും.ശാസ്ത്രീയ തെളിവുകൾ ലഭിച്ചതിനുശേഷമാകും ചോദ്യം ചെയ്യലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിണിക്കും.
സംവിധായകൻ രഞ്ജിത്തിന്റെ ഫോൺ ഉൾപ്പെടെ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസിൽ സാക്ഷി മൊഴികളും കൂടുതൽ രേഖപ്പെടുത്താനുണ്ട്. ഇവയെല്ലാം ലഭിച്ച ശേഷം രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
സംഭവത്തിനുശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചിരുന്നു.അതിജീവിത ഫോൺ എടുത്തില്ല.പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികതയില്ലെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. പ്രശസ്തിക്കുവേണ്ടി പലരും അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുമ്പോൾ കൂടെയുണ്ടായിരുന്ന നടൻ ബോബി കുര്യൻ, അസിസ്റ്റൻറ് ഡയറക്ടർ ശാലിനി എന്നിവരെ വീണ്ടും വിളിപ്പിച്ചേക്കും . ഇവർ ഒളിവിൽ പോകാൻ സഹായിച്ചോയെന്നും അന്വേഷിച്ചു വരികയാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.
Adjust Story Font
16

