കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകം; മാതാവ് അറസ്റ്റില്‍
തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്

കണ്ണൂർ: കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ - മുബഷിറ ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ഹാമിഷ് അലനാണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചുവെന്നായിരുന്നു ആദ്യം മാതാവ് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്നാണ് കുഞ്ഞിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു.
കുഞ്ഞിന്‍റെ മരണത്തില്‍ നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മുബഷിറയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്. കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം മുബഷീറ പ്രസവാനന്തര വിഷാദം നേരിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16

