മൂന്നാർ പഞ്ചായത്തില്‍ അവിശ്വാസത്തിന് നീക്കം; ഭരണം പിടിക്കാന്‍ എല്‍.ഡി.എഫ്
കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന രണ്ട് പേരെ കൂടെക്കൂട്ടി അവിശ്വാസം പാസാക്കാനാണ് ശ്രമം

കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തില്‍ അവിശ്വാസത്തിലൂടെ ഭരണം പിടിക്കാന്‍ എല്‍.ഡി.എഫ് നീക്കം. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന രണ്ട് പേരെ കൂടെക്കൂട്ടി അവിശ്വാസം പാസാക്കാനാണ് ശ്രമം. ഒരു സീറ്റിന്‍റെ ബലത്തിലാണ് മൂന്നാർ പഞ്ചായത്ത് കോണ്‍ഗ്രസ് ഭരിക്കുന്നത്.
21 അംഗങ്ങളാണ് മൂന്നാർ പഞ്ചായത്തിലുള്ളത്. കോണ്‍ഗ്രസിന് 11. എല്‍.ഡി.എഫിന് 10. രണ്ട് പേരെ എതിർ ചേരിയില്‍ നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. വിമതരായ രണ്ട് പേരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. കൂറുമാറിയെത്തുന്നവരിലൊരാള്‍ വനിതയാണ്. പ്രസിഡന്‍റ് പദവി വനിതാ സംവരണമായതിനാല്‍ കൂറുമാറിയെത്തുന്ന വനിതയെ പ്രസിഡന്‍റാക്കാമെന്നാണ് രഹസ്യധാരണ. മറ്റൊരു വിമതന് വൈസ് പ്രസിഡന്‍റ് പദവിയും. കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗങ്ങള്‍ അയോഗ്യരായാലും തെരഞ്ഞെടുപ്പ് വരെ എല്‍.ഡി.എഫിന് ഭരിക്കാനാകും.
കൂറുമാറിയ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏതുവിധേനയും ഒരു സീറ്റു നേടി ഭരണം നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. കൂടുതല്‍ അംഗങ്ങള്‍ കൂടെച്ചേരുമെന്ന പ്രതീക്ഷയും എല്‍.ഡി.എഫിനുണ്ട്. നിലവിലെ ഭരണസമിതിയുടെ അവഗണന കാരണമാണ് ഈ തീരുമാനത്തിലേക്ക് വിമത അംഗങ്ങള്‍ എത്തിയതെന്നാണ് വിവരം.
Adjust Story Font
16

