Quantcast

മുല്ലപ്പെരിയാർ; കേരളം സുപ്രീംകോടതിയിലേക്ക്...

139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാൻ അപേക്ഷ സമർപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2021-10-24 20:11:21.0

Published:

24 Oct 2021 5:52 PM GMT

മുല്ലപ്പെരിയാർ; കേരളം സുപ്രീംകോടതിയിലേക്ക്...
X

മുല്ലപ്പെരിയാർ ഡാമിൽ 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്. 2018 ലെ ഇടക്കാല ഉത്തരവിൽ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിക്കുന്നത്. ഡാമിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയതിൽ നിന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാലം തുടക്കം മുതൽ ചെയ്തു വരുന്നുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഒക്‌ടോബർ 16 മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്തുകയും തമിഴ്‌നാടുമായി ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും ആവശ്യമായ നടപടികൾ കൈക്കൊളളുന്നതിനായി നിരന്തരം ആശയവിനിമയം നടത്തി വരുന്നുമുണ്ട്. കൂടാതെ ചീഫ് സെക്രട്ടറി തലത്തിൽ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരോടും മേൽ വിഷയത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുതിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മഴ മൂലം ഒക്‌ടോബർ 24ാം തീയതി രാത്രി ഒമ്പത് മണിയ്ക്ക് 136.95 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട്ടിലേക്ക് ടണൽ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഒക്‌ടോബർ 16ന് 1300 ക്യുസെക്ക്‌സ് എന്നത് ഒക്‌ടോബർ 24ന് പൂർണ്ണ ശേഷിയായ 2200 ക്യുസെക്‌സിലേക്ക് ഉയർത്തിയിട്ടുണ്ട്. കൂടാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപുതന്നെ അറിയിപ്പ് ലഭ്യമാക്കാൻ തമിഴ്‌നാട് സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയപ്പോൾ ഒക്‌ടോബർ 23ന് തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. -ചീഫ് സെക്രട്ടറി അറിയിച്ചു.

TAGS :

Next Story