മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: 'ഫാറൂഖ് കോളജ് തെറ്റ് തിരുത്തണം'; ഉമർ ഫൈസി മുക്കം
'തളിപ്പറമ്പിലും കയ്യേറ്റം നടന്നിട്ടുണ്ട്'

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ഫാറൂഖ് കോളജ് മാനേജ്മെൻ്റ് കമ്മിറ്റി തെറ്റ് തിരുത്തണമെന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. മുനമ്പത്തെ വഖഫ് ഭൂമി വിറ്റത് തെറ്റ് തന്നെയാണെന്നും സർക്കാരുമായി ചേർന്ന് വിഷയം പരിഹരിക്കാൻ കോളജ് മാനേജ്മെൻ്റ് തയ്യാറാകണമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
'സർക്കാരുമായി ചേർന്ന് വിഷയം പരിഹരിക്കാൻ കോളജ് മാനേജ്മെൻ്റ് തയ്യാറാകണം. അതിന് തയ്യാറാകുന്നില്ലെങ്കിൽ നാട്ടുകാർ ഇടപെടും. സ്ഥലം വാങ്ങിയവർ വഞ്ചിക്കപ്പെട്ടവരാണ്. അവർക്ക് പകരം താമസ സൗകര്യം ഒരുക്കണം. ആരും കുടിയിറക്കപ്പെടരുത്. ദീനിൻ്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്. അത് മൂടി വെക്കാനാണോ രാഷ്ട്രീയ നേതാക്കൾ അരമന കയറി ഇറങ്ങുന്നത്'-ഉമർ ഫൈസി മുക്കം പറഞ്ഞു.
മുനമ്പത്തെ പോലെ തളിപ്പറമ്പിലും കയ്യേറ്റം നടന്നിട്ടുണ്ടെന്നും ഉമർ ഫൈസി കൂട്ടിച്ചേർത്തു. വഖഫ് സംരക്ഷണ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16

