'ബിനോയ് വിശ്വമല്ല, പിണറായി വിജയൻ, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ ഒരു തെറ്റുമില്ല'; മുഖ്യമന്ത്രി
സിപിഐ ചതിയും വഞ്ചനയും കാണിക്കുന്ന പാർട്ടിയല്ലെന്ന് വെള്ളാപ്പള്ളിക്കും മറുപടി

തിരുവനന്തപുരം: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പി.ശശി ഇടപെട്ടുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി . വിവിധ കാര്യങ്ങളിൽ എസ്ഐടിക്ക് വ്യക്തത വരുത്തേണ്ടതുണ്ട്. സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ല. പോറ്റി ആദ്യ കയറിയത് സോണിയ ഗാന്ധിയുടെ വസതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്. വിവിധ കാര്യങ്ങളിൽ എസ്ഐടിക്ക് വ്യക്തത വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ബിനോയ് വിശ്വമല്ല പിണറായി വിജയൻ
വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ ഒരു തെറ്റുമില്ലെന്നും തെറ്റാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി. ബിനോയ് വിശ്വമല്ല പിണറായി വിജയൻ. ബിനോയ് വിശ്വത്തിന് അങ്ങനെയൊരു നിലപാടുണ്ടായിരിക്കാം. അദ്ദേഹം കാറിൽ കയറ്റില്ലായിരിക്കും. ഞാൻ കാറിൽ കയറ്റിയത് ശരിയാണ്. അത് ശരിയാണെന്ന് തന്നെയാണ് ഞാനിപ്പോഴും കരുതുന്നത്.വെള്ളാപ്പള്ളി സ്കൂളുകൾക്ക് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടോ എന്ന് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല.
സിപിഐ എൽഡിഎഫിലെ പ്രധാന ഘടകകക്ഷി
വെള്ളാപ്പള്ളി നടേശനെ തള്ളിയ മുഖ്യമന്ത്രി സിപിഐ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയാണെന്നും പറഞ്ഞു. ഏതെങ്കിലും തരത്തിൽ വഞ്ചനയും ചതിയും ചെയ്യുന്നവരാണ് സിപിഐ എന്ന അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ബുൾഡോസര്‍ നടപടിയിൽ സിദ്ധരാമയ്യയോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ അത്രയും തിരക്കുള്ള ദിവസമായിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിർത്തി നോക്കി പ്രതികരിക്കുക എന്നുള്ളതല്ല തൻ്റെ രീതിയെന്നും പിണറായി വിശദീകരിച്ചു.
മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. 300 വീടുകൾ ഉൾപ്പെടുന്നതാണ് ടൗൺഷിപ്പ്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ആദ്യ ഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിൽ നടക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
അടുത്ത വർഷത്തോടെ ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷംവീട് പൂർത്തിയാക്കും. അതി ദാരിദ്ര്യ നിർമാർജനം സാധ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. പുതിയ ഭരണസമിതികളുടെ ചുമതല കൂടുതൽ വിപുലമാണ്. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം തുടങ്ങി. ഭാവി തലമുറയുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. വികസനത്തിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാകണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ആര് നയിക്കുമെന്നതിൽ പാർട്ടി വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാനാണോ നയിക്കേണ്ടത് എന്നത് താൻ പറയേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ഘട്ടങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിൽ നീക്കുപോക്കുകൾ തമ്മിൽ നടത്തി എന്നതാണ് നമ്മുടെ അനുഭവം. നേമത്ത് ബിജെപി ജയിച്ചപ്പോൾ യുഡിഎഫിന് സാധാരണ ലഭിക്കേണ്ട വോട്ട് കുറഞ്ഞു. അതിന് അവസരമുണ്ടാക്കിയത് കോൺഗ്രസാണെന്ന് നാടിന് ബോധ്യമുള്ള കാര്യമാണ്. തൃശൂരിൽ ബിജെപി ജയിച്ചപ്പോൾ യുഡിഎഫിന്‍റെ വോട്ടിൽ 86,000 കുറഞ്ഞു. ആ വോട്ട് നേരെ ബിജെപിയിലേക്ക് പോയി. തിരുവനന്തപുരം കോർപ്പറേഷനിലെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച കറുത്ത കൈ ഏതാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കുറച്ചു വോട്ടുകൾക്കു വേണ്ടി വർഗീയശക്തികളുമായി ചേരുന്ന രാഷ്ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

