'സംഘികളേക്കാൾ വലിയ വിഷവിത്തുകളാണ് ഇടതുപക്ഷത്ത് വളർന്ന് വരുന്നതെന്ന സത്യം മലയാളികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു'; പിഎംഎ സലാം
കേരളത്തിലെ യൂണിവേഴ്സിറ്റികൾ ആരുടെയും തറവാട് സ്വത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും സലാം ഫേസ്ബുക്കില്‍ കുറിച്ചു

മലപ്പുറം: കേരളത്തിലെ യൂണിവേഴ്സിറ്റികൾ ആരുടെയും തറവാട് സ്വത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിൻ്റെയും, മുൻ സെക്രട്ടറി പി.എം ആർഷോയുടെയും വിമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അക്രമ-വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള പ്രബുദ്ധ വിദ്യാർഥികളുടെ പ്രതികരണമാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടത്. ഇതില്‍ വിറളിപൂണ്ട ചിലര്‍ മനോനില തെറ്റി കഴിഞ്ഞ ദിവസങ്ങളിൽ തെരുവുകളിൽ അലറുന്നത് ശ്രദ്ധയിൽപ്പെട്ടു.സ്വന്തം തട്ടകങ്ങൾ തന്നെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഭ്രാന്തായിട്ടാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഘികളെക്കാൾ വലിയ വിഷവിത്തുകളാണ് ഇടതുപക്ഷത്ത് വളർന്ന് വരുന്നതെന്ന സത്യം മലയാളികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു.വർഗീയത എന്ന ഉമ്മാക്കി കാട്ടി വിരട്ടിയാലൊന്നും പേടിച്ചു മാളത്തിൽ ഒളിക്കുന്നവരല്ല ഞങ്ങളുടെ കുട്ടികളെന്ന് ഇത്തരം ആളുകളെ ഓർമ്മപ്പെടുത്തുന്നെന്നും പിഎംഎ സലാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന പൊതുയോഗത്തിലാണ് എംഎസ്എഫ് കേരളം കണ്ട ഏറ്റവും വലിയ വർഗീയ സംഘടനയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ആരോപിച്ചത്.ആരോപണത്തെ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും പിന്തുണച്ചു . എസ്എഫ്ഐ നേതാക്കളുടെ പരാമർശങ്ങളെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയും രംഗത്തെത്തി. തൻ്റെ പരാമർശം സുവർണാവസരമായി കാണേണ്ടെന്നും ഹിന്ദുത്വ വർഗീയതയാണ് ഒന്നാമത്തെ ശത്രുവെന്നും ശശികലക്ക് മറുപടിയായി പി.എസ് സഞ്ജീവ് പിന്നീട് വിശദീകരിച്ചു.സിപിഎമ്മിനത്തെ ഇടത് ഹിന്ദുത്വ ചിന്തയാണ് എംഎസ്എഫിനെതിരായ എസ്എഫ്ഐ വിമർശനമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ് ഇന്ന് പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിലെ യൂണിവേഴ്സിറ്റികൾ ആരുടെയും തറവാട് സ്വത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ. അക്രമ-വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള പ്രബുദ്ധ വിദ്യാർത്ഥികളുടെ പ്രതികരണമാണ് ഇലക്ഷൻ റിസൽറ്റിലൂടെ പ്രകടമായത്. ഇതിൽ വിറളിപ്പൂണ്ട ചിലർ മനോനില തെറ്റി കഴിഞ്ഞ ദിവസങ്ങളിൽ തെരുവുകളിൽ അലറുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്വന്തം തട്ടകങ്ങൾ തന്നെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഭ്രാന്തായിട്ടാണ് ഇതിനെ കാണേണ്ടത്. സംഘികളെക്കാൾ വലിയ വിഷവിത്തുകളാണ് ഇടതുപക്ഷത്ത് വളർന്ന് വരുന്നതെന്ന സത്യം മലയാളികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. വർഗീയത എന്ന ഉമ്മാക്കി കാട്ടി വിരട്ടിയാലൊന്നും പേടിച്ചു മാളത്തിൽ ഒളിക്കുന്നവരല്ല ഞങ്ങളുടെ കുട്ടികളെന്ന് ഇത്തരം ആളുകളെ ഓർമ്മപ്പെടുത്തുന്നു.
ഏൽപ്പിക്കപ്പെട്ട ദൗത്യമെല്ലാം പി.കെ. നവാസും സഹപ്രവർത്തകരും ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. അന്യായങ്ങൾക്കെതിരെയും വിദ്യാർത്ഥി അവകാശങ്ങൾക്കുമായി ഇനിയും പോരാട്ടം തുടരും. കൂടെതന്നെയുണ്ട്.
Adjust Story Font
16

