നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിൽ; നേതൃയോഗം ഇന്ന് മലപ്പുറത്ത്
ഇത്തവണ എട്ട് എംഎൽഎമാർക്ക് സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സൂചന

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള നിർണായക നേതൃയോഗം ഇന്ന് മലപ്പുറത്ത് നടക്കും. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനോടൊപ്പം മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എവിടെ മത്സരിക്കണം എന്നതിലും ഇന്ന് തീരുമാനമുണ്ടാകും. സ്ഥാനാർഥി പ്രഖ്യാപനം നാളെ നടത്താനാണ് നിലവിലെ തീരുമാനം. കോൺഗ്രസുമായി സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇത്തവണ എട്ട് എംഎൽഎമാർക്ക് സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സൂചന.
നിലവിൽ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്. മഞ്ചേശ്വരത്ത് എ.കെ.എം. അഷ്‌റഫ്, കാസർക്കോട് കെ.എം. ഷാജി, അഴിക്കോട് അബ്ദുൽ കരീം ചേലേരി, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ല എന്നിവരാണ് പട്ടികയിലുള്ളത്. പേരാമ്പ്രയിൽ ടി.ടി. ഇസ്മായിലും കോഴിക്കോട് സൗത്തിൽ ഡോ. എം.കെ. മുനീറും മത്സരിക്കും. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, ഏറനാട് പി.കെ. ബഷീർ, തിരൂർ കുറുക്കോളി മൊയ്‌ദീൻ, മണ്ണാർക്കാട് എൻ. ശംസുദ്ധീൻ എന്നിവർ വീണ്ടും ജനവിധി തേടും. ഗുരുവായൂരിൽ സി.എച്ച്. റഷീദിനെയും കളമശ്ശേരിയിൽ വി. അബ്ദുൽ ഗഫൂറിനെയുമാണ് പരിഗണിക്കുന്നത്.
അതേസമയം, പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും പി.എം.എ. സലാമിന്റെ മണ്ഡലം. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലം തിരഞ്ഞെടുക്കുകയാണെങ്കിൽ പി.എം.എ. സലാം വേങ്ങരയിൽ സ്ഥാനാർഥിയായേക്കും. അതല്ലെങ്കിൽ തിരൂരങ്ങാടി മണ്ഡലത്തിലേക്കും സലാമിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ഇന്നത്തെ യോഗത്തോടെ ഈ കാര്യങ്ങളിൽ അന്തിമ തീരുമാനമാകും
Adjust Story Font
16

