മുസ്‌ലിം ലീഗിന് ഒരു ദാർശനിക നിലപാടുമില്ല, അവരുടെ ആശയതലം നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എം.വി ഗോവിന്ദൻ
'മതം തന്നെയാണ് എല്ലാം എന്ന് പറഞ്ഞ കെ.എം ഷാജി വർഗീയവാദിയാണ്'.

കോഴിക്കോട്: മുസ്‌ലിം ലീഗിന് ഒരു ദാർശനിക നിലപാടുമില്ലെന്നും അവരുടെ ആശയതലം നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വി.ഡി സതീശൻ പറയുന്നത് കോൺഗ്രസാണ് ഇടതുപക്ഷമെന്നാണ്. എന്തും പറയാൻ ഒരു മടിയുമില്ലാത്ത കുറെയാളുകളുണ്ട് കോൺഗ്രസിലെന്നും അതിലൊരാളാണ് വി.ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് എൽഡിഎഫ് വടക്കൻ മേഖലാ ജാഥാ വേദിയിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
മതവർഗീയ നിലപാട് സ്വീകരിക്കുന്ന സംഘടനയല്ല ജമാഅത്തെ ഇസ്‌ലാമിയെന്നാണ് വി.ഡി സതീശൻ പറയുന്നത്. നാല് വോട്ട് കിട്ടാൻ എന്തും ചെയ്യാൻ ഇവർക്കൊരു മടിയുമില്ല. ജമാഅത്തെ ഇസ്‌ലാമിയെ പറഞ്ഞാൽ മുസ്‌ലിംകൾക്കെതിരെയാണെന്ന് പ്രചരിപ്പിക്കുന്നത് അവരുടെ വർഗീയനിലപാടിന്റെ ഭാഗമായിട്ടാണ്. മതം തന്നെയാണ് എല്ലാം എന്ന് പറഞ്ഞ കെ.എം ഷാജി വർഗീയവാദിയാണ്. വർഗീയവാദികളെയും അവരുമായി കൂട്ടുകൂടുന്ന ലീഗിനെയും വി.ഡി സതീശനേയും തങ്ങൾ എല്ലാ കാലത്തും എതിർത്തിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ.
എസ്‌ഐആർ കൊണ്ടുവന്നത് പിണറായി വിജയനാണെന്ന് പ്രചരിപ്പിച്ചവരുണ്ട്. അധികാരം നഷ്ടപ്പെട്ട് പുറത്തിരിക്കുമ്പോൾ സഹിക്കുന്നില്ല. എങ്ങനെയും അധികാരത്തിലേക്ക് വരണമെന്ന വാശി ജനങ്ങളെ സംരക്ഷിക്കാനല്ല, അദാനി, അംബാനി അടക്കമുള്ള ഇന്ത്യയിലെ കോർപറേറ്റുകളെ ലോകമുതലാളിമാരാക്കാനാണ് ഇവരുടെ ശ്രമം. അതാണ് വലതുപക്ഷം. കേരളത്തിൽ ഏറ്റവും പിന്നണിയിൽ കിടക്കുന്ന പാവപ്പെട്ട ചേർത്തുനിർത്തി അവർക്ക് ജീവിതം നൽകുന്നതാണ് ഇടതുപക്ഷമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

