'പ്രതിപക്ഷനേതാവ് ആളുകളെ വിഡ്ഡികളാക്കുന്നു, ഇനി എൽഡിഎഫ് ലക്ഷ്യം ദാരിദ്ര്യ മുക്ത സംസ്ഥാനം': എം.വി ഗോവിന്ദൻ
പ്രതിപക്ഷ നേതാവും ചില വിദഗ്ദരും വിചാരിക്കുന്നത് പോലെ ഇന്നലെ പെട്ടെന്ന് പൊട്ടിമുളച്ചതല്ല. 57 മുതലുള്ള ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: കേരള വികസന ചരിത്രത്തിലെ സുപ്രധാനമായ അധ്യായമാണ് അതിദാരിദ്ര്യ മുക്തപ്രഖ്യാപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് നേട്ടം കൈവരിച്ചത്. പ്രതിപക്ഷനേതാവ് ആളുകളെ വിഡ്ഢികളാക്കുകയാണെന്നും എൽഡിഎഫിന്റെ അടുത്ത ലക്ഷ്യം ദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
'നവംബർ ഒന്നിന് പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നില്ല. പ്രതിപക്ഷ നേതാവും ചില വിദഗ്ദരും വിചാരിക്കുന്നത് പോലെ ഇന്നലെ പെട്ടെന്ന് പൊട്ടിമുളച്ചതല്ല. 57 മുതലുള്ള ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലാണ് ഇതിന് പിന്നിൽ.' ഗോവിന്ദൻ പറഞ്ഞു.
നാലര വർഷമായി പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയപ്പോഴൊന്നും ആരും ഒന്നും പറഞ്ഞില്ല. ലോക ശ്രദ്ധ ആകർഷിക്കുന്ന നിലയിൽ വന്നപ്പോഴാണ് വി.ഡി സതീശനും സംഘവും തട്ടിപ്പെന്ന് പറയുന്നത്. ലീഗും കോൺഗ്രസും ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്ന് പറയട്ടെ. പ്രതിപക്ഷ നേതാവ് ആളുകളെ വിഡ്ഢികളാക്കുകയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എൽഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നത് ക്ഷേമപെൻഷൻ 1000 ആക്കുമെന്നാണ്. സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ 1600 ആക്കി. കേന്ദ്രസർക്കാർ ചുമത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചാൽ മൂവ്വായിരമാക്കി ഉയർത്തും. അതിദാരിദ്ര്യരെ കാണാതിരിക്കാൻ ബിജെപി ചെലവാക്കിയത് നൂറുകോടിയാണ്. കേരളത്തിൽ മതിലൊന്നും കെട്ടേണ്ടിവന്നില്ലെന്നും സതീശൻ കേരളം മുഴുവൻ സന്ദർശിച്ച് അതിദരിദ്രരെ കണ്ടെത്തട്ടെയെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16

