'പഹൽഗാമിന് ശേഷം കശ്മീരിൽ നടന്ന പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്‍ലാമി ഇല്ലെന്നാണ് പറഞ്ഞത്'; മലക്കം മറിഞ്ഞ് എം.വി ഗോവിന്ദൻ
ജമാത്തെ ഇസ്‍ലാമി ബന്ധത്തിൽ പ്രിയങ്കാ ഗാന്ധി മറുപടി പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു

മലപ്പുറം: പഹൽഗാം ആക്രമണത്തെ ജമാഅത്തെ ഇസ്‍ലാമി അപലപിച്ചില്ലെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പഹൽഗാമിന് ശേഷം കശ്മീരിൽ നടന്ന പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്‍ലാമി ഇല്ലെന്നാണ് താൻ പറഞ്ഞതെന്ന് എം.വി ഗോവിന്ദൻ. വക്കീൽ നോട്ടീസൊക്കെ നോക്കികൊള്ളാമെന്നും ജമാഅത്തെ ഇസ്‍ലാമി വക്കീൽ നോട്ടീസയച്ചതിനെ കുറിച്ച ചോദ്യത്തിന് മറുപടി
'പഹൽഗാം ആക്രമണം നടന്നതിന് പിന്നാലെ ആദ്യം പ്രതിഷേധം നടന്നത് ജമ്മു കശ്മീരിലാണ്. അതിൽ പങ്കെടുക്കാത്ത ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‍ലാമിയാണ്. വസ്തുതാപരമായ കാര്യം തന്നെയാണ് താൻ പറഞ്ഞത്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനെതിരെ അതിശക്തമായ ജനകീയമായ മുന്നേറ്റമുണ്ടായപ്പോൾ അതിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‍ലാമിയാണ്.ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു'- ഗോവിന്ദന്‍ പറഞ്ഞു. കശ്മീരി ജമാഅത്തെ ഇസ്‍ലിമി നിരോധനത്തിലല്ലേ എന്ന ചോദ്യത്തിന് എന്ത് നിരോധനമെന്നായിരുന്നു മറുപടി.
ജമാത്തെ ഇസ്‍ലാമി ബന്ധത്തിൽ പ്രിയങ്കാ ഗാന്ധി മറുപടി പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. 'ജമാത്തെ ഇസ്‍ലാമി പഴയപോലെയല്ല എന്ന് പരസ്യമായി ഒരു രാഷ്ട്രീയ പാർട്ടി പറയുകയാണ്. ഇന്ത്യയിലാദ്യമായാണ് ജമാഅത്തെ ഇസ്‍ലാമിയെക്കുറിച്ച് ഈ നിലപാട് സ്വീകരിക്കുന്നത്. ആ നിലപാട് തന്നെയാണോ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനുള്ളത് എന്നത് പ്രിയങ്കാഗാന്ധി എം.പി വ്യക്തമാക്കണം'. അദ്ദേഹം പറഞ്ഞു.
'സിപിഎമ്മിന് രാഷ്ട്രീയം പറയാനില്ല എന്നാണ് ചില നേതാക്കൾ പറയുന്നത്. ഇതൊക്കെ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയം. മണ്ഡലത്തിൽ കുറേ വോട്ടുകൾ ലഭിക്കുന്നതിന് വേണ്ടി വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‍ലാമി ഉൾപ്പെടുന്ന യുഡിഎഫ് മുന്നണിയെക്കുറിച്ച് അഖിലേന്ത്യാ നേതൃത്വം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ആ ബാധ്യത അവർ നിർവഹിക്കണം. പ്രിയങ്ക മറുപടി പറയില്ലെന്ന് മനസിലാക്കിയ വി.ഡി സതീശൻ പറഞ്ഞത് ഗോവിന്ദന് ഞാൻ മറുപടി നൽകാമെന്നാണ്. ഇതുവരെ മറുപടി നൽകിയിട്ടില്ല. രാഷ്ട്രീയമായി ഇതിനെ നേരിടാൻ യുഡിഎഫിന് കഴിയില്ല,രാഷ്ട്രീയം നഷ്ടപ്പെട്ട് ആയുധമില്ലാതെ പോരാടുന്ന സ്ഥിതിയാണ് യുഡിഎഫിന് നിലമ്പൂരിലുള്ളത്'- എം.വി ഗോവിന്ദന്‍ പറഞ്ഞു.
Adjust Story Font
16