'പിണറായിയുടെ കൈ കോര്‍ത്ത് ഇരിക്കേണ്ടിയിരുന്നത് യോഗി ആദിത്യനാഥ് , സിപിഎം-ആര്‍എസ്എസ് ലയന സംഗമത്തിന്‍റെ തിയതി എന്നാണ്?': നജീബ് കാന്തപുരം
ആഗോള അയ്യപ്പ സംഗമ പ്രചരണത്തിനായി സ്ഥാപിച്ച മിക്ക ഹോർഡിംഗ്സുകളിലും ദേവസ്വം മന്ത്രിയും പിണറായിയും മാത്രമാണുള്ളത്

മലപ്പുറം: പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ നജീബ് കാന്തപുരം എംൽഎ. മുഖ്യമന്ത്രിയുടെ വണ്ടിയിൽ വെള്ളാപ്പള്ളിയുടെ സീറ്റിൽ പിണറായിയുടെ കയ്യിൽ തൻ്റെ കൈകോർത്ത് ഇരിക്കേണ്ടിയിരുന്നത് യോഗി ആദിത്യനാഥ് എന്ന ഭൂലോക ഫാസിസ്റ്റായിരുന്നുവെന്നും സിപിഎം-ആര്‍എസ്എസ് ലയന സംഗമത്തിന്‍റെ തിയതി എന്നാണെന്ന് മാത്രമാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ ആഗോള അയ്യപ്പ സംഗമത്തിന് ഇന്നാണ് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്തത്. തമിഴ് നാട് സർക്കാരിനെ പ്രതിനിധീകരിച്ച് രണ്ടു മന്ത്രിമാർ അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ എസ് എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ തുടങ്ങി വിവിധ സമുദായിക സംഘടനകളുടെ പ്രതിനിധികൾ അയ്യപ്പ സംഗമത്തിന്‍റെ ഭാഗമായി. 3 വേദികളിളായി നടക്കുന്ന സെമിനാറുകൾക്ക് ശേഷം വൈകിട്ട് 5 മണിയോടെ അയ്യപ്പ സംഗമം അവസാനിക്കും
ഫേസ്ബുക്ക് പോസ്റ്റ്
ശരിക്കും മുഖ്യമന്ത്രിയുടെ വണ്ടിയിൽ വെള്ളാപ്പള്ളിയുടെ സീറ്റിൽ പിണറായിയുടെ കയ്യിൽ തൻ്റെ കൈകോർത്ത് ഇരിക്കേണ്ടിയിരുന്നത് യോഗി ആദിത്യനാഥ് എന്ന ഭൂലോക ഫാസിസ്റ്റായിരുന്നു. കാരണം പിണറായി ഗവൺമെൻ്റ് അതിഥിയായി ക്ഷണിച്ചവരിൽ പ്രമുഖൻ അയാളായിരുന്നു. ആഗോള അയ്യപ്പ സംഗമ പ്രചരണത്തിനായി സ്ഥാപിച്ച മിക്ക ഹോർഡിംഗ്സുകളിലും ദേവസ്വം മന്ത്രിയും പിണറായിയും മാത്രമാണുള്ളത്. സാക്ഷാൽ അയ്യപ്പനില്ല.
വെള്ളാപ്പള്ളിയെ പിണറായി മടിയിലിരുത്തുകയും യോഗിയുടെ ആശംസാ കത്ത് വാസവൻ വായിക്കുകയും ചെയ്ത അയ്യപ്പ സംഗമം കണ്ട ജനങ്ങൾക്ക് ഇപ്പോൾ അറിയേണ്ടത്. സിപിഎം-ആര്‍എസ്എസ് ലയന സംഗമത്തിന്‍റെ തിയതി എന്നാണ് എന്നു മാത്രമാണ്.
Adjust Story Font
16

