Quantcast

'ഒരു മുനിസിപ്പാലിറ്റി വിജയിച്ചാണ് ഗുജറാത്തിന്റെ മാറ്റം ബിജെപി തുടങ്ങിയത്; അത് കേരളത്തിലും സംഭവിക്കും': നരേന്ദ്ര മോദി

തിരുവനന്തപുരത്തോട് യുഡിഎഫും എൽഡിഎഫും വലിയ അനീതിയാണ് കാട്ടിയതെന്നും പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Updated:

    2026-01-23 10:34:12.0

Published:

23 Jan 2026 12:55 PM IST

ഒരു മുനിസിപ്പാലിറ്റി വിജയിച്ചാണ് ഗുജറാത്തിന്റെ മാറ്റം ബിജെപി തുടങ്ങിയത്; അത് കേരളത്തിലും സംഭവിക്കും: നരേന്ദ്ര മോദി
X

തിരുവനന്തപുരം: ഗുജറാത്തിൽ ബിജെപി ഭരണം പിടിച്ചപോലെ കേരളത്തിലും സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി വിജയിച്ചാണ് ഗുജറാത്തിന്റെ മാറ്റം ബിജെപി തുടങ്ങിയത്. ഗുജറാത്തിൽ ബിജെപി ഭരണം പിടിച്ചു. കേരളത്തിലും അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷകണക്കിന് പ്രവർത്തകരുടെ പ്രയത്നം ഫലം കണ്ടു. കേരളം ബിജെപിയെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ബിജെപിക്ക്‌ അവസരം നൽകി. അതിന്റെ അലയൊലി രാജ്യത്ത് തന്നെ എത്തി. തിരുവനന്തപുരത്തോട് യുഡിഎഫും എൽഡിഎഫും വലിയ അനീതിയാണ് കാട്ടിയതെന്നും ഇനി അതുണ്ടാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ രാജ്യത്തിന്‌ മാതൃകയാക്കും. അതിനായി തന്റെ എല്ലാ പിന്തുണയുമുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കേരളത്തിന്റെ ദിശ മാറ്റും. യുഡിഎഫും എൽഡിഎഫും കേരളത്തെ നശിപ്പിച്ചു. ദുർഭരണം, അഴിമതി, പ്രീണനം എന്നിവയാണ് ഇവിടെ ഇതുവരെ നടന്നത്. ഇനി രണ്ട് മുന്നണികൾ അല്ല എൻഡിഎ കൂടിയൂണ്ട്. ശക്തമായ ഭരണം കാഴ്ച്ച വെക്കാൻ എൻഡിഎയ്ക്ക്‌ കഴിയും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കൊടി രണ്ടാണെങ്കിലും അജണ്ട ഒന്നാണ്. കേന്ദ്ര സർക്കാർ പദ്ധതികൾ കേരളം നടപ്പിലാക്കുന്നില്ല. ഇടത് സർക്കാരിനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 2014ന് മുമ്പ് ഇടത് പിന്തുണയിലാണ് കോൺഗ്രസ് കേന്ദ്രം ഭരിച്ചത്. കർഷകർക്കായി ആ സമയം ഇടതുപക്ഷം ഒന്നും ചെയ്തില്ല. പണം മുഴുവൻ പോയത് ഇടത് വലത് നേതാക്കളുടെ അകൗണ്ടിലാണ്. കേരളത്തെ വികസിപ്പിക്കുന്നതിൽ യുവാക്കൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. കേരളം വികസിക്കാൻ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരണം. കേരളത്തെ വികസിപ്പിക്കാൻ ബിജെപിയുടെ കൈയിൽ പദ്ധതി ഉണ്ടെന്നും പ്രധാനമന്ത്രി.

ശബരിമലയിലെ സ്വർണക്കൊള്ളയും പ്രധാനമന്ത്രി ഉയർത്തികാട്ടി. ഭഗവാന്റെ സ്വർണം പോലും കക്കുന്നു. സ്വർണം കട്ടവരെ ബിജെപി വന്നാൽ ജയിലിൽ ആക്കും. മുഴുവൻ ആരോപണങ്ങളും അന്വേഷിക്കും. ഇതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും മോദി.

കോൺഗ്രസിന് വികസന അജണ്ട ഇല്ല. മാവോവാദികളും മുസ്‌ലിം ലീഗുമായാണ് കോൺ​ഗ്രസ് കൂട്ട്. കോൺഗ്രസ് എംഎംസി ആയി മാറി. മുസ്‌ലിം ലീഗിനെക്കാൾ വലിയ വർഗീയ പാർട്ടിയായി കോൺഗ്രസ് മാറിയെന്നും വിമർശനം.

അടിസ്ഥാന വികസനം നടപ്പിലാക്കാൻ ഇടത് വലത് മുന്നണികൾ ഒന്നും ചെയ്തില്ല. അഴിമതിയാണ് യുഡിഎഫും എൽഡിഎഫും നടത്തിയത്. അടിസ്ഥാന സൗകര്യം ഇല്ലാതെ എങ്ങനെ വികസനം സാധ്യമാകുമെന്നും ചോദ്യം.

വിഴിഞ്ഞം തുറമുഖം യുവാക്കളുടെ ഭാവിയാണ്. അത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയത് കൊണ്ടാണ്. എൽഡിഎഫ് ഭരണത്തിൽ സഹകരണ ബാങ്കുകളിൽ അഴിമതി നടക്കുന്നതായും ബിജെപി വന്നാൽ മോഷ്ടിച്ചവരിൽ നിന്ന് പണം തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ അഴിമതി, സമ്പൂർണ വർഗീയത, സമ്പൂർണ ഉത്തരവാദിത്വം ഇല്ലായ്മ എന്നിങ്ങനെയാണ് ഇരുമുന്നണികളുടേയും അജണ്ട. കേരളത്തിൽ ഒരു ജനപക്ഷ സർക്കാർ വരും. കേരളത്തെ ശരിയായി നയിക്കാൻ ഉള്ള ദൗത്യം ബിജെപി നിറവേറ്റും. ത്രിപുരയിലെ ജനങ്ങൾ ബിജെപിക്ക്‌ അവസരം നൽകി. അവിടെ പിന്നെ എൽഡിഎഫിനെ കണ്ടിട്ടില്ല. ബംഗാളിൽ ഇടതുപക്ഷത്തിന് മത്സരിക്കാൻ പോലും ആളെ കിട്ടാനില്ല. കേരളത്തിൽ അത് സംഭവിക്കാത്തത് സിപിഎം-കോൺഗ്രസ്‌ കൂട്ടുകെട്ട് കൊണ്ടാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

വികസന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും മോദിയുടെ പ്രസംഗത്തിലുണ്ടായിരുന്നില്ല. നഗരവികസനത്തിന് പിന്തുണ നൽകുമെന്ന വാക്കുകളിൽ ഒതുക്കി.

പത്മനാഭസ്വാമിയുടെ മണ്ണിൽ വരുന്നത് അനുഗ്രഹമാണെന്ന് പറഞ്ഞ അദ്ദേഹം ശ്രീനാരായണഗുരുവിനെയും മന്നത്ത് പത്മനാഭനെയും അനുസരിച്ചു. തൻ്റെ ചിത്രം ഉയർത്തികാട്ടിയ കുട്ടിയോട്, ചിത്രം നൽകാനും അതിന് പിറകിൽ വിലാസം എഴുതാനും പ്രധാനമന്ത്രി ആവശ്യപ്പട്ടു.

TAGS :

Next Story