കാർഷിക സർവകലാശാലയിലെ എൻഇപി; ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര ഇടപെടല്‍,രേഖകള്‍ പുറത്ത്
'ദീക്ഷാരംഭം' എന്ന പേരിലാണ് പുതിയ ബാച്ചിലെ വിദ്യാർഥികൾക്ക് ഓറിയന്റേഷൻ നടത്തുന്നത്

തൃശൂര്‍: കാർഷിക സർവകലാശാലയിൽ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍(എൻഇപി) കേന്ദ്ര നയം വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര ഇടപെടലുണ്ട്. 'ദീക്ഷാരംഭം' എന്ന പേരിലാണ് പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ.ഈപേര് സ്വീകരിക്കരുതെന്ന് ബോർഡ് ഓഫ് സ്റ്റഡീസിൽ എതിർപ്പ് ഉയർന്നെങ്കിലും ഇത് മറികടന്നാണ് കൃഷിവകുപ്പിന് കീഴിലുള്ള സർവകലാശാല ഇത് നടപ്പിലാക്കിയത്.
2023 ജൂണിലാണ് വിജ്ഞാപനം ഇറക്കിയത്. 2024 ഫെബ്രുവരിയിലാണ് നിയമനവും നടത്തിയത്. പിഎം ശ്രീ പദ്ധതിയിലെ എതിർപ്പ് തുടരുന്നതിനിടെ സിപിഐ ഭരിക്കുന്ന കൃഷിവകുപ്പിന് കീഴിലെ കാർഷിക സവകലാശാല ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിയമനം നടത്തുകയും ചെയ്തിരുന്നു. സംഘപരിവാർ അജണ്ട പഠനത്തിൽ ഇടപെടും എന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കാത്ത പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കിയത്.
അക്കാദമിക യോഗ്യതകൾക്ക് പകരം പ്രവൃത്തി പരിചയം മാത്രം പരിഗണിച്ച് പ്രൊഫസറെ നിയമിക്കുന്നതാണ് പദ്ധതി. നിശ്ചിത മേഖലയിൽ 15 വർഷം പ്രവൃത്തി പരിചയം ഉണ്ടായാൽ മതി. പ്രവർത്തിപരിചയം കണക്കാക്കി അധ്യാപക നിയമനം നടത്തുന്ന പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന പദവിയിലാണ് കഴിഞ്ഞ വർഷം നിയമനം നടത്തിയത്.
Adjust Story Font
16

