'ഭാരതപ്പുഴയിലേക്കുള്ള വെള്ളം നിലക്കും'; ആളിയാർ ഡാമിന് കുറുകെ പുതിയ ഡാം നിർമ്മിക്കുന്നതില്‍ കേരളത്തിന് കടുത്ത ആശങ്ക
വിഷയത്തിൽ ഇടപെടണമെന്ന് കാണിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ്മന്ത്രിക്കും കത്തയച്ചു

Photo| Special Arrangement
പാലക്കാട്: തമിഴ്നാട് സർക്കാർ ആളിയാർ ഡാമിന് കുറുകെ പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതിൽ കടുത്ത ആശങ്ക . പുതിയ ഡാം വരുന്നതോടെ ഭാരതപ്പുഴയിലേക്ക് വെള്ളം പൂർണ്ണമായും ഇല്ലാതാകും.വിഷയത്തിൽ ഇടപെടണമെന്ന് കാണിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ്മന്ത്രിക്കും കത്തയച്ചു.
11000 കോടിരൂപ ചിലവഴിച്ച് ആളിയാർ ഡാമിൽ പുതിയ ഡാം നിർമ്മിക്കുമെന്നത് തമിഴ്നാട് നിയമസഭയിലെ ബജറ്റ് പ്രഖ്യാപനമായിരുന്നു. നടപടികളുമായി തമിഴ്നാട് സർക്കാർ മുന്നോട്ട് പോകുന്ന പശ്ചത്തലത്തിലാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും കത്തയച്ചത് . പുതിയ ഡാം നിർമ്മിക്കുന്നത് അന്തർ സംസ്ഥാന നദീജല കരാർ ലംഘനമാണെന്നും ഭാരതപ്പുഴയിലേക്ക് വെള്ളം വരാതാകുന്നതോടെ കടുത്ത ജലക്ഷാമം നേരിടുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
പറമ്പിക്കുളം - ആളിയാർ നദീജല കരാറിൻ്റെ കലാവതി കഴിഞ്ഞ് 65 വർഷം കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല . അട്ടപ്പാടിയിലെ ശിരുവാണിപുഴയിൽ ഡാം നിർമ്മിക്കാൻ കേരളം നടപടികൾ തുടങ്ങിയിരുന്നു . തമിഴ്നാട് കോടതിയെ സമീപിച്ചതോടെ പദ്ധതി പ്രതിസന്ധിയിലായി . നിലവിൽ ശിരുവാണി ഡാമിലെ വെള്ളം തമിഴ്നാട്ടിലെ കോയമ്പത്തൂർ നഗരത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഡാമായിട്ടും വെള്ളം പ്രയോജനപെടുത്താൻ കഴിഞ്ഞിട്ടില്ല . ഇതിനായി പദ്ധതി തയ്യറാക്കുന്നുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ആളിയാറിൽ തമിഴ്നാട് പുതിയ ഡാം നിർമ്മിക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
Adjust Story Font
16

