നെയ്യാറ്റിൻകര ഗോപന്റെ തലയിലും മുഖത്തും ഉൾപ്പടെ പരിക്കുകൾ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
'സമാധിയിൽ നിന്നുള്ള വരുമാനം ജീവിതമാർഗമല്ല; ഉപജീവനത്തിനായി രണ്ടു പശുക്കളെ സുരേഷ് ഗോപി എംപി വാഗ്ദാനം ചെയ്തു'
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മുഖത്തും തലയിലും മൂക്കിലും ചതവുണ്ടെങ്കിലും അത് മരണകാരണമല്ലെന്നാണ് റിപ്പോർട്ട്. രാസപരിശോധനാ ഫലം വന്നാലേ യഥാർത്ഥ മരണകാരണം വ്യക്തമാവൂ എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞമാസം പതിനാറാം തീയതി നടന്ന പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. നെയ്യാറ്റിൻകര ഗോപന്റെ തലയ്ക്ക് പിന്നിലും, നെറ്റിയിലും മുഖത്തും മൂക്കിലും ചതവുകൾ ഉണ്ട്. നെറ്റിയിലെ ചതവിന് ആഴമുണ്ടെങ്കിലും ഇതൊന്നും മരണകാരണമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം ഗോപന് ഗുരുതര വൃക്ക-കരൾ രോഗമുണ്ടായിരുന്നു. എന്നാൽ യഥാർത്ഥ മരണകാരണം അറിയണമെങ്കിൽ രാസ പരിശോധനാഫലം പുറത്തുവരണം. ഗോപന്റേത് സമാധി എന്നാണ് കുടുംബം ആവർത്തിക്കുന്നത്.
സമാധിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവിതമാർഗമായി ഉപയോഗിക്കില്ലെന്നാണ് കുടുംബത്തിൻ്റെ നിലപാട്. ഉപജീവനത്തിനായി കുടുംബത്തിന് രണ്ടു പശുക്കളെ സുരേഷ് ഗോപി എംപി വാഗ്ദാനം ചെയ്തിട്ടുണ്ട്. രാസ പരിശോധന ഫലം കൂടി കിട്ടിയ ശേഷം അന്വേഷണവുമായി മുന്നോട്ടു പോകാമെന്നാണ് നെയ്യാറ്റിൻകര പോലീസിന്റെ തീരുമാനം.
Adjust Story Font
16

