സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‍ലിം ലീഗിൽ
പാണക്കാട് എത്തിയാണ് അംഗത്വം എടുത്തത്

മലപ്പുറം: പ്രശസ്ത സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‍ലിം ലീഗിൽ ചേർന്നു. ഇന്ന് രാവിലെ പാണക്കാട് എത്തി സാദിഖലി തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുണ്ടെങ്കിൽ അത് മുസ്‍ലിം ലീഗിലായിരിക്കുമെന്ന് നേരെത്തെ തീരുമാനിച്ചതാണെന്നും മതേതരത്വവും മനുഷ്യത്വവും പ്രവർത്തിയിൽ നടപ്പാക്കുന്നവരാണ് ലീഗുകാരെന്നും ഹരിഗോവിന്ദൻ പറഞ്ഞു. സാമുദായിക ധ്രുവീകരണം തടയുന്നതിൽ ഇടതു പക്ഷം പരാജയമാണെന്നും ഹരിഗോവിന്ദൻ കുറ്റപ്പെടുത്തി.
ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിലൂടെ ഈ സംഗീതത്തിനു ജാതി, മത വ്യത്യാസമില്ലാതെ പുതുതലമുറക്കിടയിൽ താൽപര്യം നിലനിർത്തുന്നതിൽ ഹരിഗോവിന്ദൻ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
14 വ്യത്യസ്ത പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള 50ൽ പരം പുത്തൻ ഗാനങ്ങൾ സ്വന്തമായി രചിച്ചു പാടിയ ഹരിഗോവിന്ദൻ 'വന്ദേ മാതരം', 'ദൈവദശകം', 'റമളാൻ ഗീതം' തുടങ്ങിയ പ്രസിദ്ധ കൃതികൾ സോപാനശൈലിയിൽ അവതരിപ്പിച്ച കേരളത്തിലെ ആദ്യ ഗായകനാണ്.
Adjust Story Font
16

