'സിപിഎമ്മിനോ എൽഡിഎഫിനോ അങ്ങനെയൊരു നിലപാടില്ല; ജമാ അത്തിനെതിരായ എ.കെ ബാലൻ്റെ പ്രസ്താവന തള്ളി എൻ.എൻ കൃഷ്ണദാസ്
എൽഡിഎഫ് കൺവീനർ പ്രസ്താവന തള്ളിയതോടെ ആ വിഷയം അവസാനിച്ചു

പാലക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്ത് ആഭ്യന്തരം ഭരിക്കുമെന്ന എ.കെ ബാലൻ്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്‌ണദാസ്.
സിപിഎമ്മിനോ എൽഡിഎഫിനോ അങ്ങനെയൊരു നിലപാടില്ലെന്ന് കൃഷ്ണദാസ് മീഡിയവണിനോട് പറഞ്ഞു. എൽഡിഎഫ് കൺവീനർ പ്രസ്താവന തള്ളിയതോടെ ആ വിഷയം അവസാനിച്ചു. മുസ്‍ലിം സംഘടനകളെയും ആര്‍എസ്എസിനെയും ഒരുപോലെ സിപിഎം കാണുന്നില്ല. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗിയതയെ ശക്തിപ്പെടുത്തുമെന്നാണ് ഇഎംഎസ് പറഞ്ഞിട്ടുഉളതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിന് പറ്റിയ സമീപനമാണ് ലീഗും ആർഎസ്എസും സ്വീകരിക്കുന്നത്' എന്നാണ് സിപിഎം നേതാവ് എ.കെ ബാലൻ പറഞ്ഞത്.
'ഒന്നാം മാറാടും രണ്ടാം മാറാടും നടക്കുമ്പോൾ ഇവര്‍ നോക്കിനിൽക്കുകയായിരുന്നു. തലശ്ശേരി കലാപം നടക്കുന്ന സമയത്തും ഇവര്‍ നോക്കിനിന്നു. അതിനെ ശരീരംകൊടുത്തുകൊണ്ടും ജീവൻബലികൊടുത്തുകൊണ്ടും നേരിട്ട പ്രസ്ഥാനമാണ് എന്റേത്. അതുകൊണ്ട് തന്നെ കേരളത്തെ വർഗീയകലാപത്തിന്റെ കുരുതിക്കളമാക്കുന്നതിനോട് യോജിക്കാനാവില്ല- എന്നും വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആര്‍എസ്എസും ജമാഅത്തും പാലക്കാട് കലാപത്തിന് ആഗ്രഹിച്ചെന്നും അദ്ദേഹം ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും എ.കെ ബാലന്‍ പറഞ്ഞു. എന്നാല്‍ എന്താണ് സംഭവമെന്ന് അദ്ദേഹം വിശദീകരിച്ചില്ല. അത് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മറുപടി.
Adjust Story Font
16

