Quantcast

തൃക്കാക്കര നഗരസഭയിൽ ഭരണമാറ്റമില്ല; എൽഡിഎഫിന് പിന്തുണ നൽകിയ വിമതൻ പിൻമാറി

സ്വതന്ത്രമ്മാരിൽ ഒരാളെയെങ്കിലും കൂടെ നിർത്തിയില്ലെങ്കിൽ രണ്ടര വർഷം പിന്നിടുമ്പോൾ തന്നെ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-04 02:12:57.0

Published:

4 July 2023 2:03 AM GMT

thrikkakkara municipality
X

കൊച്ചി: തൃക്കാക്കര നഗരസഭയിൽ വീണ്ടൂം ചേരിമാറ്റം. എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ച വിമതൻ പിന്തുണ പിൻവലിച്ചു. 33 വാർഡ് കൗൺസിലർ വർഗീസ് പ്ലശേരിയാണ് എൽഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചത്. തൃക്കാക്കരയിൽ ഇതോടെ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു.

അജിത തങ്കപ്പന്റെ രാജി സംബന്ധിച്ച് എ-ഐ ഗ്രുപ്പുകൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. അജിത തങ്കപ്പന് ശേഷം ചട്ടപ്രകാരം എത്തേണ്ട ആളുകളുടെ ഗ്രുപ്പുകൾ തീരുമാനിക്കുന്നതിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലും തീരുമാനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാല് വിമതർ യുഡിഎഫ് പിന്തുണ പിൻവലിച്ച് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ ജില്ലയിലെ യുഡിഎഫ് നേതാക്കൾ ഇടപെട്ട് അജിത തങ്കപ്പനോട് രാജിവെക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇന്നലെയാണ് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജി വെച്ചത്. പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്നാണ് അജിത തങ്കപ്പന്റെ പ്രതികരണം. മുൻ ധാരണപ്രകാരം രാജി താമസിച്ചിട്ടില്ലെന്നും ഭരണം നഷ്ടപ്പെടില്ല എന്നാണ് പ്രതീക്ഷ എന്നും അജിത പറഞ്ഞു. രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് രാജി വയ്ക്കാനുള്ള തീരുമാനം എന്നാണ് അജിതയുടെ പ്രതികരണം. സ്ത്രീ സംവരണ സീറ്റായ ചെയർ പേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാൽ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്വതന്ത്ര കൗൺസിലർ ഓമനക്ക് ചെയർ പേഴ്‌സൺ സ്ഥാനം നൽകുകയാണെങ്കിൽ കൂടെ നിൽക്കാമെന്ന ധാരണപ്രകാരമാണ് നാല് സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിലേക്ക് പോയത്. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. നിലവിൽ എൽ.ഡി. എഫിന് 18 കൗൺസിലമാരാണുള്ളത്. ഇതിലേക്ക് 4 വിമതർ കൂടി ചേർന്നാൽ അവരുടെ അംഗ ബലം 22 ആകും. ഇതിനിടെയാണ് ഇപ്പോൾ വിമത പിന്തുണ എൽഡിഎഫിന് നഷ്ടമായിരിക്കുന്നത്.

സ്വതന്ത്രരെ അനുനയിപ്പിക്കാൻ വലിയ രീതിയിലുള്ള ചർച്ചകൾ യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. സ്വതന്ത്രമ്മാരിൽ ഒരാളെയെങ്കിലും കൂടെ നിർത്തിയില്ലെങ്കിൽ രണ്ടര വർഷം പിന്നിടുമ്പോൾ തന്നെ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നത്.

TAGS :

Next Story