Quantcast

തൃക്കാക്കരയിൽ കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ട് ആരും രക്ഷപ്പെടില്ല: മുഖ്യമന്ത്രി

യുഡിഎഫ് ആരുമായും കൂട്ട് കൂടാൻ തയ്യാറായിട്ടും കാര്യമില്ലെന്നും യു ഡി എഫിന്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നുവെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-05-24 15:33:05.0

Published:

24 May 2022 3:25 PM GMT

തൃക്കാക്കരയിൽ കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ട് ആരും രക്ഷപ്പെടില്ല: മുഖ്യമന്ത്രി
X

തൃക്കാക്കരയിൽ നെറികെട്ട പ്രചാരണം വരുമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ സഹായം തേടിയതുകൊണ്ട് ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. യുഡിഎഫ് ആരുമായും കൂട്ട് കൂടാൻ തയ്യാറായിട്ടും കാര്യമില്ലെന്നും യു ഡി എഫിന്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് കച്ചവടത്തിനുള്ള നീക്കം ഗൗരവതരമാണ്. വോട്ട് കച്ചവടത്തിന്റെ സ്വാദറിഞ്ഞ ഒരുപാട് ബി ജെ പി നേതാക്കൾ ഉണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി യുമായി ഒത്തുകളിക്കാൻ കോൺഗ്രസ് കേരളത്തിലും പലതവണ തയ്യാറായി. എന്നാൽ ഇതൊക്കെ താത്ക്കാലിക ലാഭമാണ് ലക്ഷ്യംവെക്കുന്നത്. ബിജെപി കോൺഗ്രസ് ഒത്തുകളി ഇപ്പോഴും തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇടതു പക്ഷത്തിനെതിരെ സകല വലതുപക്ഷ ശക്തികളും ഒന്നിച്ച തെരഞ്ഞെടുപ്പായിരുന്നു 2021 ലേത്, എന്നാൽ ജനങ്ങൾ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിധിയെഴുതി അങ്ങനെയാണ് 99 സീറ്റോടെ ഈ സർക്കാർ അധികാരത്തിലെത്തിയത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് ഉടൻ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉള്ള ആക്രമണങ്ങൾ പല രീതിയിൽ നടക്കുന്ന സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വളരെ കൂടുതൽ പ്രാധാന്യമുണ്ട്. ജനങ്ങളെ വിവിധ ചേരികളിൽ ആക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങൾ മാറ്റിയെടുക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുന്നു. എല്ലാത്തിനും പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കര്യങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന രീതി കാണുന്നു. കേന്ദ്ര സർക്കാർ ഇവർക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകർക്കാൻ, സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ തുറന്നടിച്ചു. മത നിരപേക്ഷത തകർക്കാൻ ഉള്ള ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story