Quantcast

സത്യങ്ങളൊന്നും മൂടിവെക്കാൻ കഴിയില്ല, ആരോപണങ്ങളെല്ലാം ശരിയായി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ് രംഗത്ത് വന്നതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-06-07 13:50:00.0

Published:

7 Jun 2022 1:48 PM GMT

സത്യങ്ങളൊന്നും മൂടിവെക്കാൻ കഴിയില്ല, ആരോപണങ്ങളെല്ലാം ശരിയായി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: സത്യങ്ങൾ മൂടിവെക്കാൻ കഴിയില്ലെന്നും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങൾ ശരിവയക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തട്ടിപ്പ് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കേസ് കോടതിയുടെ മേൽ നോട്ടത്തിൽ മുന്നോട്ട് പോകണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സി.പി.എം-ബി.ജെ.പി. നേതാക്കൾ തമ്മിലുള്ള ഒത്തുതീർപ്പിലാണ് സ്വർണക്കടത്ത് കേസിൽ അന്വേഷണം അവസാനിപ്പിച്ചത്. അതിന് ഇടനിലക്കാരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ആ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയായിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. 'ഞെട്ടിക്കുന്ന അവിശ്വസനീയമായ വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ചില പ്രശ്‌നങ്ങൾ നേരത്തെയുണ്ടായിരുന്നു. അത് നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അതിന് അനുമതി ലഭിച്ചില്ല. അനുമതി ലഭിക്കാതെ വന്നപ്പോൾ ഞങ്ങൾ നിയമസഭയ്ക്ക് പുറത്തുവന്നു. പി.ടി തോമസ് അടിയന്തരപ്രമേയം അവതരിപ്പിക്കുകയുണ്ടായി. ഇപ്പോഴത്തെ വെളിപ്പെടുത്തലിന് സമാനമായ ഒരു സ്റ്റേറ്റ്‌മെന്റ് കസ്റ്റംസ് കോടതിയിൽ ഒരു പ്രതി 164 പ്രകാരം മൊഴിനൽകിയിരുന്നു. ആ സ്റ്റേറ്റ്‌മെന്റിൽ ഇവിടെ നിന്ന് കറൻസി കൊണ്ടുപോയത് അടക്കമുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആ വിഷയം നിയമസഭയിൽ ചർച്ചചെയ്യണമെന്ന് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കുകയാണുണ്ടായത്. വി.ഡി സതീശൻ വിശദമാക്കി.

മുഖ്യമന്ത്രി തൽസ്ഥാനത്ത്‌നിന്ന് പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചോദ്യങ്ങൾക്ക് മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നു. മുഖ്യമന്ത്രിയുടെ മറുപടി ആവശ്യമാണ്. മുഖ്യമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ് രംഗത്ത് വന്നതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനമെന്നും വി.ഡി സതീശൻ അറിയിച്ചു.

TAGS :

Next Story