കലൂര്‍ സ്റ്റേഡിയം അപകടം; മൂന്ന് കോർപറേഷന്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ്
. ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ്

കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൽ മൂന്ന് കോർപറേഷന്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. ഹെല്‍ത്ത് സൂപ്പർവൈസർ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസർ ഡോ.ശശികുമാർ, റവന്യൂ ഇന്‍സ്പെക്ടർ എന്നിവർക്ക് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ്.
അതേസമയം സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃദംഗ വിഷൻ ഉടമ നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൽ റഹീം, നിഘോഷിന്‍റെ ഭാര്യ മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടിയിരുന്നു.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് ശേഷം പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആറിൽ ആണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംഘാടകരായ ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്.
Adjust Story Font
16

