'രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല , ഉറങ്ങിയത് രണ്ടു മണിക്കൂർ'; അഭിനയിച്ചു നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വമില്ലായ്മയെന്ന് നഴ്സ്
ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡ്ഡലി കഴിപ്പിച്ചു

കണ്ണൂര്‍: കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ മന്ത്രി വീണാ ജോര്‍ജിനൊപ്പമുള്ള നഴ്സുമാരുടെ സെൽഫിയിൽ വ്യാപക വിമര്‍ശമുയരുമ്പോൾ വിശദീകരണവുമായി നഴ്സ് പി.സി സ്മിത. മന്ത്രി വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും പിന്തുണ അറിയിക്കാനാണ് അങ്ങനെയൊരു ഫോട്ടോ എടുത്തതെന്നും നഴ്സ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എത്ര ക്രൂരമാണ് ഈ ലോകം . ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റർ വീണാ ജോര്‍ജ് വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കൽ കോളജിൽ എത്തുന്നത് . എംആര്‍ഐ സ്കാൻ രാത്രി തന്നെ ചെയ്തു .കടുത്ത കഴുത്തു വേദന , ഉയർന്ന രക്തസമ്മർദം . രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല . ഉറങ്ങിയത് രണ്ടു മണിക്കൂർ . കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റർ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി . രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു .
ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡ്ഡലി കഴിപ്പിച്ചു .ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഞങ്ങൾ ഐസിയുവിലെ സിസ്റ്റേഴ്സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റർ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന , ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരിൽ കാണുന്ന ഞങ്ങൾ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് .
മിനിസ്റ്ററെ ചേർത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ് . എന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത് . മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത് . ഞങ്ങൾക്കും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത് . മിനിസ്റ്റർ അഭിനയിച്ചു , നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്.
മിനിസ്റ്റർക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങൾ നേരിട്ട് തിരിച്ചറിയുന്നു . ആക്ഷേപിക്കുന്നവരോട് , മന്ത്രി cannula ഇട്ടിട്ടുണ്ട് . ഭക്ഷണസമയം ഡിസ്കണക്ട് ചെയ്തതാണ് .സൂചി ഇട്ടിട്ടുണ്ട് . മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവര്‍ ഭാഗത്താണ് ഇട്ടത് . ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക .
Adjust Story Font
16

