രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; ആഭ്യന്തര സമിതി രൂപീകരിക്കണം, ഖാര്‍ഗെക്ക് കത്തയച്ച് എൻഡബ്ള്യൂഎംഐ
പരാതിക്കാരിക്ക് നേരെ ആസൂത്രിതമായ പൊതു അധിക്ഷേപങ്ങളും സൈബര്‍ ആക്രമണവും ഉണ്ടാകുന്നുണ്ടെന്നും കത്തിൽ പറയുന്നു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ കോൺഗ്രസ് സംഘടനാപരമായ ഉത്തരവാദിത്തം കാട്ടുകയും പോഷ് നിയമപ്രകാരം മുതിര്‍ന്ന വനിതാ നേതാക്കളെയും നിയമ/അവകാശ വിദഗ്ധരെയും ഉൾപ്പെടുത്തി ആഭ്യന്തര സമിതി രൂപീകരിക്കുകയും സുതാര്യമായ അന്വേഷണം ഉറപ്പാക്കുകയും വേണമെന്ന് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ (NWMI).
സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പാർട്ടി പരസ്യമായി വ്യക്തമാക്കണമെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് തങ്ങളുടെ അനുഭാവികളെയും കർശനമായി വിലക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
2025 ആഗസ്തിൽ ആരോപണങ്ങൾ പുറത്തുവന്നിട്ടും, ഒന്നിലധികം പരാതിക്കാർ രംഗത്തെത്തിയതോടെയാണ് എംഎൽഎയെ സസ്‌പെൻഡ് ചെയ്യാനും പിന്നീട് പുറത്താക്കാനും പാർട്ടി നിർബന്ധിതമായത്. പരാതിക്കാരിൽ ഒരാൾ ഒരു മാധ്യമപ്രവർത്തകയും NWMI അംഗവുമാണ്. പരാതിക്കാരിക്ക് നേരെ ആസൂത്രിതമായ പൊതു അധിക്ഷേപങ്ങളും സൈബര്‍ ആക്രമണവും ഉണ്ടാകുന്നുണ്ടെന്നും കത്തിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനും അദ്ദേഹത്തെ പ്രതിരോധിക്കുന്നവർക്കും പാർട്ടി വേദികളോ, സോഷ്യൽ മീഡിയ പിന്തുണയോ, നിയമപരമോ രാഷ്ട്രീയമോ ആയ സംരക്ഷണമോ നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Adjust Story Font
16

