കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു
ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം മൂന്നായി.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാ. ബിനോകുമാർ ആണ് മരിച്ചത്. കോവിഡ് ബാധിച്ചു കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് ബിനോകുമാർ മരണപ്പെട്ടത്.
ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം മൂന്നായി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം നടത്തിയതിനെതിരേ പൊലീസ് കേസെടുത്തിരുന്നു.
ഏപ്രിൽ 13 മുതൽ 17 വരെയാണ് സി.എസ്.ഐ ദക്ഷിണ കേരള മഹാ സഭ മുന്നാറിലെ സി.എസ്.ഐ ചർച്ചിൽ വൈദികർക്കായി ധ്യാനം സംഘടിപ്പിച്ചത്. കോവിഡ് കേസുകൾ വർധിച്ചതിനാൽ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു ധ്യാനം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് ധ്യാനം നടത്തിയതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ നിരവധി പേർ പങ്കെടുത്ത യോഗം അനുമതി ഇല്ലാതെയാണ് നടത്തിയതെന്ന് ദേവികുളം സബ് കലക്ടർ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരത്ത് നിന്നെത്തിയ വൈദികരാണ് ധ്യാനത്തിലും യോഗത്തിലും പങ്കെടുത്തത്. എന്നാൽ എത്ര പേർ പങ്കെടുത്തു എന്നതിന് വ്യക്തതയില്ല. സഭാ വിശ്വാസിയായ വി.ടി മോഹനൻ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ 480 പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് ആരോപിച്ചിരുന്നത്.
Adjust Story Font
16