Quantcast

വിചിത്രമായിരിക്കുന്നു; വി.എസിന്‍റെ പിറന്നാള്‍ ദേശാഭിമാനി മാത്രം അറിഞ്ഞില്ല: വിമര്‍ശനവുമായി ജയറാം രമേശ്

വി.എസിന്‍റെ പിറന്നാള്‍ ദേശാഭിമാനി അവഗണിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

MediaOne Logo

Web Desk

  • Published:

    20 Oct 2022 8:35 AM GMT

വിചിത്രമായിരിക്കുന്നു; വി.എസിന്‍റെ പിറന്നാള്‍ ദേശാഭിമാനി മാത്രം അറിഞ്ഞില്ല: വിമര്‍ശനവുമായി ജയറാം രമേശ്
X

കൊച്ചി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ഇന്ന് 99-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വി.എസിനെക്കുറിച്ച് പ്രത്യേക ലേഖനങ്ങളും വാര്‍ത്തകളും കൊടുത്തിട്ടുണ്ട്. എന്നാല്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ മാത്രം ലേഖനങ്ങളൊന്നും കണ്ടതുമില്ല. വി.എസിന്‍റെ പിറന്നാള്‍ ദേശാഭിമാനി അവഗണിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.

''കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ വി.എസ് ഇന്ന് നൂറാം വയസിലേക്ക് പ്രവേശിക്കുകയാണ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങള്‍ ഈ സമയത്ത് ഓര്‍ത്തുപോകുകയാണ്. വി.എസ് ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുമ്പോള്‍, ദേശാഭിമാനി ഇക്കാര്യം തമസ്‌കരിച്ചു എന്നത് ഏറെ വിചിത്രമായി തോന്നുന്നു. ജയറാം രമേശ് കുറിച്ചു. ദേശാഭിമാനി ദിനപത്രത്തിന്‍റെ മുന്‍പേജുകളിലൊന്നും വി.എസിന്‍റെ പിറന്നാള്‍ വാര്‍ത്തകളോ ചിത്രമോ ഇല്ലെന്നും ജയറാം രമേശ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.ഐ എമ്മിന്‍റെ സ്ഥാപകനേതാവുമായ വി.എസ്‌ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20 നായിരുന്നു ജനനം. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി.എസ്‌ 1940ൽ പതിനേഴാം വയസിലാണ്‌ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്‌. ഐതിഹാസികമായ പുന്നപ്ര വയലാർ സമര നായകനാണ്‌.

TAGS :

Next Story