സാമ്പത്തിക പ്രതിസന്ധി ചർച്ചയില്‍ മന്ത്രിയുടെ മറുപടി ആയുധമാക്കി പ്രതിപക്ഷ നേതാവ്
പട്ടികജാതി/പട്ടിക വര്‍ഗ സ്‌കോളര്‍ഷിപ്പ്, ചികില്‍സ സഹായം- 158 കോടി കുടിശിക നല്‍കാനുണ്ടെന്ന് പ്രതിപക്ഷ നേതാവ്

വി.ഡി സതീശന്‍- Photo- SabhaTv
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ചർച്ചയില്‍ മന്ത്രിയുടെ മറുപടി ആയുധമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവ് വായിച്ച കണക്കുകള്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ധനമന്ത്രിയുടെ ആരോപണത്തിന്, മന്ത്രി ഒ.ആര്‍ കേളു നല്‍കിയ മറുപടിയാണെന്നായിരുന്നു വി.ഡി സതീശന്റെ മറുപടി.
പട്ടികജാതി/പട്ടിക വര്‍ഗ സ്‌കോളര്‍ഷിപ്പ്, ചികില്‍സ സഹായം- 158 കോടി കുടിശിക നല്‍കാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓരോ വിഭാഗത്തിനും നല്‍കാനുള്ള കണക്ക് എടുത്തു പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 9.42 കോടി കൊടുക്കാനുണ്ടെന്നും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മിശ്ര വിവാഹ ധനസഹായം 91.75 ലക്ഷം കൊടുക്കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിന് ചികിത്സ ധനസഹായം- 3.42 കോടി, വിവാഹ ധനസഹായം- 58.07 കോടി, മിശ്ര വിവാഹ ധനസഹായം- 65.12 കോടി, ഏക വരുമാന ദായകന്റെ മരണം ധനസഹായം- 15.56 കോടി, വിദേശ തൊഴില്‍ ധനസഹായം- 5.61 കോടി എന്നിങ്ങനെ കൊടുക്കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എന്നാല്‍, മറുപടി പ്രസംഗത്തിന് എഴുന്നേറ്റ ധനമന്ത്രി പ്രതിപക്ഷ നേതാവ് വായിച്ച കണക്കുകള്‍ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പറഞ്ഞു. പാവപ്പെട്ട മനുഷ്യര്‍ക്ക് പണം കൊടുക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇതോടെയാണ് താന്‍ സഭയില്‍ വായിച്ചത് വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കു രേഖാമൂലം നല്‍കിയ മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്.
Adjust Story Font
16

