അബ്കാരി കേസിൽ പിടിച്ചെടുത്ത 'റെനോ ക്യാപ്ച്ചർ കാർ' ഇനി സെക്രട്ടേറിയറ്റിലെ പൊതുഭരണ (ഹൗസ് കീപ്പിംഗ്) വകുപ്പിന്
തൃശൂർ ജില്ലയിലെ പഴയന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ ഉൾപ്പെട്ടതാണ് കാർ

Representative Image-കേരള സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: അബ്കാരി കേസിൽ പിടിച്ചെടുത്ത 'റെനോ ക്യാപ്ച്ചർ കാർ' ഇനി സെക്രട്ടേറിയറ്റിലെ പൊതുഭരണ (ഹൗസ് കീപ്പിംഗ്) വകുപ്പിനായി ഓടും. കാലപ്പഴക്കം ചെന്ന് തുരുമ്പെടുത്ത പഴയ ടാറ്റാ സുമോയ്ക്ക് പകരമായാണ് 2019 മോഡൽ റെനോ കാർ അനുവദിച്ചിരിക്കുന്നത്.
കണ്ടുകെട്ടിയ വാഹനം വകുപ്പിന് സൗജന്യമായി അനുവദിക്കാമെന്ന് എക്സൈസ് കമ്മീഷണർ, ജൂലൈ 18-ലെ കത്ത് മുഖേന സർക്കാരിനെ അറിയിച്ചിരുന്നു.
കേരള അബ്കാരി കണ്ടുകെട്ടിയ സാധനങ്ങളുടെ വിനിയോഗം ചട്ടങ്ങളിലെ 23-ാം വകുപ്പ് പ്രകാരം വാഹനം സൗജന്യമായി അനുവദിക്കാൻ കഴിയും. ഇത് ഉപയോഗപ്പെടുത്തിയാണ് നികുതി വകുപ്പ് ഉത്തരവ്.
തൃശൂർ ജില്ലയിലെ പഴയന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 345/2020 ക്രൈം നമ്പർ അബ്കാരി കേസിൽ ഉൾപ്പെട്ടതാണ് കാർ.
നിലവിൽ പൊതുഭരണ (ഹൗസ് കീപ്പിംഗ്) വകുപ്പ് ഉപയോഗിക്കുന്ന KL-01-AW-7008 നമ്പർ ടാറ്റാ സുമോയ്ക്ക് 14 വർഷത്തിലധികം പഴക്കമുണ്ട്. ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം തുരുമ്പെടുത്ത് ജീർണ്ണിച്ച അവസ്ഥയിലാണ്. ഒപ്പം വാഹനത്തിന്റെ ഫിറ്റ്നസ് 2026 മാർച്ച് 24ന് അവസാനിക്കുകയും ചെയ്യും.
Adjust Story Font
16

