പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയെ നാടുകടത്താൻ ഉത്തരവ്
ഡിഐജി അജിതാ ബീഗത്തിന്‍റെതാണ് ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയെ നാടുകടത്താൻ ഉത്തരവ് . പ്രതിയായ ശരൺ ചന്ദ്രനെതിരെയാണ് നടപടി . ഡിഐജി അജിതാ ബീഗത്തിന്‍റെതാണ് ഉത്തരവ് . ഇയാളെ മന്ത്രി വീണാ ജോർജ് അടക്കമുള്ളവർ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഎം വാദം.
2023 നവംബറിൽ എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിയായ ശരൺ ചന്ദ്രൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തിരുന്നു. മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരൺ ചന്ദ്രന് താക്കീത് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷവും കുറ്റകൃത്യങ്ങൾ തുടർന്നു. കഴിഞ്ഞ ജുലൈയില്‍ കുമ്പഴയിൽ വച്ച് 60 പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരണും പങ്കെടുത്തത്.
പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ടെത്തിയായിരുന്നു. ശരണിനെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് സിപിഎമ്മിന്‍റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കൾ ഇനിമുതൽ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങൾ ജില്ലാ സെക്രട്ടറി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Adjust Story Font
16

