Quantcast

പി.എഫ്.ഐ ജപ്തി നടപടി: വയനാട്ടിൽ മറ്റ് സംഘടനാ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ ശ്രമമെന്ന് ആരോപണം

ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2023-01-24 02:11:37.0

Published:

24 Jan 2023 1:18 AM GMT

Wayanad,pfi hartal in kerala,Attachment of PFI leaders’ assets,PFI hartal
X

കോഴിക്കോട്: വയനാട്ടിലും പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്നതിനിടെ മറ്റ് മത നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ ശ്രമമെന്ന് ആരോപണം. മുട്ടിലിൽ കാന്തപുരം എ പി വിഭാഗത്തിന്റെ പ്രാദേശിക നേതാവും കേരള മുസ്‍ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റുമായ യു പിഅബ്ദുറഹ്മാന്റെ വീട്ടിൽ ജപ്തിക്കുള്ള നോട്ടീസ് പതിച്ചു. അന്യായവും അധാർമികവുമായ നീക്കത്തെ നിയമപരമായി നേരിടുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന കേസിൽ പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്ത് ജപ്തിചെയ്യാനുള്ള നീക്കങ്ങൾക്കിടെയാണ് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത മുസ്‍ലിം മത നേതാക്കളുടെ വസ്തുവകകളിലും നോട്ടീസ് പതിപ്പിച്ചത്. ഇടതുപക്ഷവുമായും സർക്കാരുമായും അടുത്തു നിൽക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ സംഘടനാ പ്രവർത്തകർക്കെതിരെയും വയനാട്ടിൽ നടപടിയുണ്ടായി. കേരള മുസ്‍ലിം ജമാഅത്തിന്റെ മുട്ടിൽ യൂണിറ്റ് പ്രസിഡന്റ് യു പി അബ്ദുറഹ്മാന്റെ 14 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യാൻ ശനിയാഴ്ചയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി നോട്ടീസ് പതിച്ചത്.

ഹർത്താൽ നടത്തിയ സംഘടനയുമായോ ഹർത്താലുമായോ ബന്ധമില്ലാത്ത വ്യക്തിക്കെതിരായ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

അതേസമയം, പോപുലർഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈകോടതി ഇന്ന് പരിഗണിക്കും. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർത്താലുമായി ബന്ധപെട്ട്238 പേർക്കെതിരെയാണ് സംസ്ഥാനത്ത് നടപടി സ്വീകരിച്ചത്. മലപ്പുറം ജില്ലയിൽ റവന്യു റിക്കവറിക്കിടെ ഉണ്ടായ തർക്കങ്ങൾ പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടിലുണ്ട്. ഹർത്താലിന് മുമ്പ് കൊല്ലപ്പെട്ട പി.എഫ്.ഐ പ്രവർത്തകൻ സുബൈറിന്റെ പേരും പട്ടികയിലുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കോടതിയിൽ വിശദീകരണം നൽകേണ്ടിവരും.

പി.എഫ്.ഐ സ്വത്ത് കണ്ടുകെട്ടലിൽ സർക്കാരിനെതിരെ നിലപാടുമായി ഇ.ടി മുഹമ്മദ് ബഷീർ എംപി രംഗത്തെത്തി. നടപടി മാർകിസിസ്റ്റ് ഭരണകൂടത്തിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സ്വത്ത് കണ്ടുകട്ടൽ തുല്യനീതിക്കെതിരാണ് . പാർട്ടി തിരിച്ചും വ്യക്തികളെ തിരിച്ചും നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന നടപടിക്കെതിരെ മൗനമായിരിക്കാൻ മുസ്‍ലിം ലീഗിനാകില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.






TAGS :

Next Story