സിപിഐയില്‍ പേയ്‌മെന്റ് സീറ്റ് വിവാദം; മണ്ണാര്‍ക്കാട്ട് വ്യവസായിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക നേതാക്കള്‍
പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹ്സിന് പകരം പന്ന്യൻ രവീന്ദ്രൻ, പി.പി സുനീർ എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്

പാലക്കാട്: പാലക്കാട് സിപിഐയിൽ പേയ്മെന്‍റ് സീറ്റ് വിവാദം. മണ്ണാർക്കാട് സീറ്റിൽ വ്യവസായിയെ മത്സരിപ്പിക്കാൻ നീക്കമെന്ന് പ്രാദേശിക നേതാക്കൾ ആരോപണമുന്നയിച്ചു. സംസ്ഥാന നേതാവ് ഇടപെട്ട് മണ്ണാർക്കാട് സീറ്റിൽ വ്യവസായിയെ മത്സരിപ്പിക്കാൻ നിർബന്ധിതതനീക്കം നടത്തുന്നുവെന്നാണ് ആരോപണം. പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹ്സിന് പകരം പന്ന്യൻ രവീന്ദ്രൻ, പി.പി സുനീർ എന്നിവരുടെ പേരുകളും ഉയർന്നുവന്നിട്ടുണ്ട്.
കശുവണ്ടി കോർപറേഷൻ മെമ്പറും വ്യവസായിയുമായ അബൂബക്കറിനെ മണ്ണാർക്കാട് സീറ്റിൽ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കം . ഇതിനെതിരെ മണ്ണാർക്കാട് , അട്ടപ്പാടി മണ്ഡലം കമ്മറ്റി യോഗങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. മണ്ണാർക്കാടിനെ പേയ്മൻ്റ് സീറ്റാക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു . സിപിഐ നേതാവ് പൊറ്റശ്ശേരി മണികണ്ഠൻ , ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ജില്ലാ പഞ്ചായത്ത് മെമ്പർ വി. എം ലത്തീഫ് എന്നിവരുടെ പേരുകളും ഉയർന്നുവന്നു. പാലക്കാട് ജില്ലയിലെ സിപിഐയിൽ കടുത്ത വിഭാഗീയത തുടരുകയാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
പട്ടാമ്പി മണ്ഡലത്തിൽ നിന്നും മുഹമ്മദ് മുഹ്സിനെ വെട്ടാനും നീക്കം നടക്കുന്നുണ്ട്. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, രാജ്യസഭ എംപി പി. പി സുനീർ എന്നിവരുടെ പേരുകളും മണ്ഡലം കമ്മറ്റി യോഗത്തിൽ ഉയർന്നുവന്നു. മുഹമ്മദ് മുഹ്സിനല്ലാതെ മറ്റ് സ്ഥാനാർത്ഥികൾക്ക് വിജയസാധ്യതയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാട് സ്വീകരിക്കുകയും ചെയ്തു. മണ്ണാർക്കാട്, പട്ടാമ്പി സീറ്റിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് നിർണ്ണായകമായിരിക്കും.
Adjust Story Font
16

