'കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചത് പദവി ദുരുപയോഗം ചെയ്ത്'; ഡിവൈഎസ്പി എ.ഉമേഷിനെതിരെ പാലക്കാട് എസ്പിയുടെ റിപ്പോർട്ട്
ആഭ്യന്തരവകുപ്പ് ഉമേഷിനെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ പാലക്കാട് എസ് പി യുടെ റിപ്പോർട്ട്. ഉമേഷ് പൊലീസ് ഉദ്യോഗസ്ഥനെന്ന പദവി ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്.ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറും. ഉമേഷിനെതിരെ കേസും നടപടിയും വൈകാതെയുണ്ടാകും. ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി.
ചെര്‍പ്പുളശ്ശരി സിഐ ആയിരുന്ന ബിനുതോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണം വരുന്നത്. 2014 ല്‍ ഉമേഷ് വടക്കാഞ്ചേരി സിഐ ആയിരിക്കെ അനാശാസ്യത്തിന് പിടികൂടി യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നായിരുന്നു ആക്ഷേപം. ആത്മഹത്യകുറിപ്പിലെ വിവരം പുറത്തു വന്നതിന് പിന്നാലെ പാലക്കാട് ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴിയെടുത്തു.
വീട്ടിലെത്തി ഉമേഷ് പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്കി. ഇതോടെയാണ് പാലക്കാട് എസ്പി തുടർ നടപടിയിലേക്ക് കടന്നത്. ഉമേഷിനെതിരായ ആരോപണം പദവിയുടെ ദുരുപയോഗമാണെന്ന് കാണിച്ച് എസ് പി ഡിജിപിക്ക് റിപ്പോർട്ട് നല്കി. ഡിവൈഎസ് പിക്കെതിരെ നടപടിയെടുക്കേണ്ടത് ആഭ്യന്തര വകുപ്പായതിനാല്‍ ഡി ജി പി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറും.
ആഭ്യന്തരവകുപ്പ് ഉമേഷിനെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. സമാന്തരമായി തന്നെ പീഡന പരാതിയില്‍ ഉമേഷിനെ പ്രതി ചേർത്ത് പാലക്കാട് എഫ് ഐ ആറും ഇടും. മെഡിക്കല്‍ ലീവിലാണ് നിലവില്‍ ഉമേഷുള്ളത്. കേസ് രജിസ്റ്റർ ചെയ്താല്‍ അറസ്റ്റുള്‍പ്പെടെ മറ്റു നടപടിയിലേക്ക് നീങ്ങാനാണ് സാധ്യത.
ഗുരുതര ആരോപണം നേരിടുന്ന ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട്ടെ കോണ്‍ഗ്രസ് യൂത്ത് കോണ്ഗ്രസ് നേതൃത്വവും രംഗത്തുണ്ട്. ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ഡിജിപിക്ക് കത്തയച്ചു.പല രാഷ്ട്രീയ സംഘർഷങ്ങളിലും ഏകപക്ഷീയമായ നടപടി സ്വീകരിച്ചു എന്നാരോപണമുള്ള ഉമേഷിനെതെിരെ നടപടി വൈകിയല്‍ പ്രതിഷേധത്തിലേക്ക് കടക്കാനും യൂത്ത് കോണ്‍ഗ്രസ് ആലോചനയുണ്ട്.
Adjust Story Font
16

