‘നോമ്പുകാലമാണ്, ആറ്റുകാല്‍ പൊങ്കാല വരികയാണ്, ഭക്തര്‍ക്കായി ഭക്ഷണവും പാനീയവും ഒരുക്കണം, പള്ളികളും വീടുകളും അവര്‍ക്കായി തുറന്നിടണം': പാളയം ഇമാം
തിരുവനന്തപുരം പാളയം പള്ളി ഇമാം വി.പി സുഹൈബ് മൗലവി ജുമുഅ ഖുതുബയിലാണ് വിശ്വാസികളോട് ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയത്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലദിവസം നോമ്പുകാലത്തായതിനാൽ പകൽ നേരങ്ങളിൽ വീടുകളിൽ ഭക്ഷണമുണ്ടാകാൻ സാധ്യതയില്ല, എന്നാൽ ഭക്തജനങ്ങള്‍ക്കായി സാധ്യമാകുന്ന വിഭവങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി.ജുമുഅ ഖുതുബയിലാണ് (പ്രസംഗം) ഡോ.സുഹൈബ് മൗലവി വിശ്വാസികളോട് ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയത്. ആചാരങ്ങളിലും ചടങ്ങുകളിലും പങ്കാളികളാകുന്നില്ലെങ്കിലും കുട്ടികളും സഹോദരികളുമടക്കം തിരുവനന്തപുരത്തെത്തുന്നവര്‍ക്ക് ഏറ്റവും നല്ല ആതിഥേയരായി മാറാന്‍ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ വര്‍ഷത്തിലേതിന് സമാനമായി ഇത്തവണയും റമദാനിലാണ് പൊങ്കാല ദിവസം കടന്നുവരുന്നത്. മറ്റൊരു വിശ്വാസവുമായി ബന്ധപ്പെട്ടായതിനാല്‍ തന്നെ ആചാരങ്ങളിലും ചടങ്ങുകളിലും നാം പങ്കാളികളാകുന്നില്ലെങ്കിലും തിരുവനന്തപുരത്തേക്ക് കടന്നുവരുന്ന ഭക്തജനങ്ങള്‍ക്ക് ഏറ്റവും നല്ല ആതിഥേയരാവാന്‍ നമുക്ക് കഴിയണം. റമദാന്‍ മാസത്തിലെ ഏറ്റവും നല്ല സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെ അനുഭവങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുവാന്‍ നമുക്ക് സാധ്യമാകണം. സാധ്യമാകുന്ന വിധേനയെല്ലാം ഭക്ഷണവും പാനീയങ്ങളുമെല്ലാം എത്തിച്ചുനല്‍കാനും വിശ്രമിക്കാനുള്ള സൗകര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ പള്ളികളും വീടുകളും പൂര്‍ണമായും അവര്‍ക്ക് മുന്‍പില്‍ തുറക്കപ്പെടുന്ന ഒരു സാഹചര്യം ഒരുക്കാനാകേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളിലൂടെ മാത്രമേ ലോകത്തും രാജ്യത്തും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയെയും വിദ്വേഷത്തെയും പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ബോധ്യം നമുക്കുണ്ടാവണം'. സുഹൈബ് മൗലവി പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല.
Adjust Story Font
16

