Quantcast

വയനാട്ടിൽ സി.പി.എം ബന്ധമുള്ള സൊസൈറ്റിക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ ലക്ഷങ്ങൾ നൽകി

ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിക്കാണ് സഹകരണവകുപ്പിന്‍റെ അനുമതിയില്ലാതെ വന്‍തുക നല്‍കിയത്

MediaOne Logo

Web Desk

  • Published:

    4 Jan 2024 3:22 AM GMT

വയനാട്ടിൽ സി.പി.എം ബന്ധമുള്ള സൊസൈറ്റിക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ ലക്ഷങ്ങൾ നൽകി
X

വൈത്തിരി: വയനാട്ടിൽ സി.പി.എം ബന്ധമുള്ള സൊസൈറ്റിക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ ലക്ഷങ്ങൾ മറിച്ചുനല്‍കിയെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്.

നല്‍കിയ തുക മടക്കിക്കിട്ടുന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത വിധം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിക്കാണ് സഹകരണവകുപ്പിന്‍റെ അനുമതിയില്ലാതെ വന്‍തുക നല്‍കിയത്. നിയമവിരുദ്ധമായാണ് ബാങ്കുകള്‍ പണം നല്‍കിയതെന്നും നിയമനടപടി വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിയില്‍ പതിനൊന്ന് സഹകരണ ബാങ്കുകളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. 53 ലക്ഷം രൂപ നിക്ഷേപിച്ച നല്ലൂര്‍നാട് സര്‍വീസ് സഹകരണബാങ്ക് ആണ് ഏറ്റവുമധികം തുക നിക്ഷേപിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി തലൂക്ക് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് സഹകരണസംഘം നിക്ഷേപിച്ചത് മുപ്പത് ലക്ഷം രൂപ.

കോട്ടത്തറ, കല്‍പ്പറ്റ, തരിയോട്, വൈത്തിരി സഹകരണബാങ്കുകള്‍, മാനന്തവാടി സഹകരണ അര്‍ബന്‍ സംഘം, മാനന്തവാടി ഗവ. എംപ്ലോയീസ് സഹകരണസംഘം, കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘം, കല്‍പ്പറ്റ അര്‍ബന്‍ സഹകരണസംഘം, കല്‍പ്പറ്റ ഗവ. സെര്‍വന്‍റ്സ് ആന്‍ഡ് ടീച്ചേഴ്സ് സഹകരണസംഘം എന്നിവരും വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. 2 കോടി 20 ലക്ഷം രൂപയാണ് ഇങ്ങനെ വിവിധ സ്ഥാപനങ്ങൾ നിക്ഷേപിച്ചിട്ടുള്ളതെന്നാണ് വിവരാവകാശ രേഖ. നിക്ഷേപത്തിന് സഹകരണവകുപ്പിന്‍റെ അനുമതിയില്ലെന്നും രേഖയില്‍ നിന്ന് വ്യക്തമാണ്.

കെടുകാര്യസ്ഥതയും അഴിമതിയും മൂലം കോടികളുടെ കട ബാധ്യതയാണ് നിലവില്‍ ബ്രഹ്മഗിരി സൊസൈറ്റിക്കുള്ളത്. നിരവധി ചർച്ചകൾ നടത്തിയിട്ടും പരിഹാരമാകാത്ത പശ്ചാത്തലത്തിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർ അടുത്തിടെ പ്രത്യക്ഷ സമരം നടത്തിയിരുന്നു. സര്‍ക്കാരിന്‍റെ നവകേരള സദസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിനിടെയാണ് സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നത്.



TAGS :

Next Story