'നിയമക്കുരുക്കിലൂടെ പോകുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹം': ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം
പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ വായിച്ച ഇടയലേഖനം പറയുന്നു

തൃശൂര്‍: ചത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം വായിച്ചു. പ്രതിഷേധം തുടരുമെന്നും ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്നും ഇടയലേഖനം പറയുന്നു.
'പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകം.
രാജ്യത്തെ നിയമങ്ങൾക്കും മത സ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടണം. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും'- ഇടയ ലേഖനത്തിൽ പരാമര്‍ശമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചതെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം പറയുമ്പോഴാണ് കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം വായിച്ചത്.
അതേസമയം ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ദില്ലി രാജറായിലെ മഠത്തിൽ എത്തിച്ചു. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ തീരുമാനം. അതിനിടെ ബജറങ് ദള്‍ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല.
Adjust Story Font
16

