പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറി; ശക്തമായ നടപടിക്ക് ആഭ്യന്തര വകുപ്പ്
പൊലീസിന്റെ അന്തസ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സിഐ പ്രവീൺ എന്നിവർക്കെതിരെ നടപടിക്ക് ശിപാർശ

പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിയിൽ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സിഐ പ്രവീൺ എന്നിവർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. പൊലീസിന്റെ അന്തസ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തി എന്നും കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിന് നിർദേശമുണ്ട്. കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡിവിഐസ് പി ആയിരുന്ന രാജപ്പൻ റാവുത്തറെയും സിഐ ശ്രീജിത്തിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ട സിഡബ്ല്യൂസി ചെയർമാനെയും നേരത്തെ സസ്‌പെൻഡ് ചെയ്തതാണ്.
ചരിത്ര തെരേസ ജോൺ ഐപിഎസിനാണ് അന്വേഷണ ചുമതലയേർപ്പെടുത്തിയത്. 16കാരി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് പ്രതിയായ അഭിഭാഷകന് അനുകൂലമായി ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചത്. പ്രതിയായ ഹൈക്കോടതി അഭിഭാഷകന് അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് കിട്ടാൻ പൊലീസിന്റെ നടപടി വഴിയൊരുക്കിയിരുന്നു.
Adjust Story Font
16

