ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി പത്തുക്കാലൻ തറവാട്; നൂറുകണക്കിന് പേര്‍ പങ്കെടുത്ത മഹാസംഗമം
നീതിക്കും സ്വാതന്ത്ര്യത്തിനുമായി പൊരുതുന്ന ഗസ്സയിലെ ജനതക്ക് സംഗമം ഐക്യദാർഡ്യം പ്രഖ്യാപിച്ചു

മുഴപ്പിലങ്ങാട് :ഒരു കുടുംബത്തിലെ നൂറുകണക്കിന് അംഗങ്ങളെ പങ്കെടുപ്പിച്ച് പുതുചരിത്രം കുറിച്ച് പത്തുക്കാലൻ തറവാട്. ഫലസ്തീനിലെ സയണിസ്റ്റ് വംശീയതയെ ചിത്രീകരിക്കുന്ന പ്രത്യേക പരിപാടി സംഗമത്തിൽ നടന്നു. നീതിക്കും സ്വാതന്ത്ര്യത്തിനുമായി പൊരുതുന്ന ഗസ്സയിലെ ജനതക്ക് സംഗമം ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
കേരളത്തിലെ അതിപുരാതനവും പ്രശസ്തവുമായ കുടുംബങ്ങളിലൊന്നായ കണ്ണൂരിലെ പത്തുക്കാലൻ തറവാടിന് 450 വർഷത്തോളം പഴക്കമുണ്ട്. ലോകമെമ്പാടും അടിച്ചമർത്തപ്പെടുന്ന ജനതക്ക് സംഗമം പിന്തുണ പ്രഖ്യാപിച്ചു.
വംശഹത്യയിൽ രക്തസാക്ഷികളായ കുട്ടികളുടെയും സ്ത്രീകളുടേയും രംഗാവിഷ്കാരമായിരുന്നു ചിത്രീകരണം. ഫലസ്തീൻ മോചനത്തിനുള്ള പ്രത്യേക പ്രാർഥനയും സംഗമത്തിലുണ്ടായിരുന്നു. ലഹരി ബോധവൽക്കരണ പ്രദർശനം, ആദര സമ്മേളനം , ഡിജിറ്റൽ മാഗസിൻ പ്രകാശനം, വനിതാ സംഗമം തുടങ്ങിയവയും സംഗമത്തിൻ്റെ ഭാഗമായി നടന്നു.
കുടുംബത്തിലെ മുപ്പതോളം ശാഖകളിൽ നിന്ന് നൂറു കണക്കിനാളുകളാണ് മഹാസംഗമത്തിലേക്ക് ഒഴുകിയെത്തിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇൻ്റർനാഷണൽ ട്രെയിനർ ഡോ. സുലൈമാൻ മേൽപ്പത്തൂർ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം അതുൽ, വൈസ് പ്രസിഡൻ്റ് കെ.വി നിമിഷ, പി. ഷമീമ , അബ്ദുല്ല ഹാജി, എം.കെ നൗഷാദ്, പി.എ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
Adjust Story Font
16

