പീച്ചി പൊലീസ് സ്റ്റേഷൻ മർദനം: 'അതിക്രമത്തിന് കാരണം മുൻ വൈരാഗ്യം, കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ നൽകി'; ഹോട്ടലുടമ ഔസേപ്പ്
സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

തൃശൂർ: തൃശൂരിൽ പീച്ചി സ്റ്റേഷനിലെ പൊലീസ് അതിക്രമത്തിന് കാരണം മുൻ വൈരാഗ്യമെന്നാരോപണം. പീച്ചി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരിയെ തന്റെ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചതിന് പിടികൂടിയിരുന്നുവെന്നും അവസരം കിട്ടിയപ്പോൾ തങ്ങളോട് പക തീർത്തതാണെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് ആരോപിച്ചു.
കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നിർബന്ധിച്ചെന്നും ഇതിനായി പരാതിക്കാർക്ക് അഞ്ച് ലക്ഷം രൂപ നൽകിയെന്നും ഔസേപ്പ് പറഞ്ഞു. പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.
2023 മെയിൽ പീച്ചി എസ്ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി ഔസേപ്പിനെയും മകനെയും ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിച്ചതും അപമാനിച്ചതും. ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. വിവരാകാശ നിയമപ്രകാരം ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളുകയായിരുന്നു. അതേസമയം മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.
Adjust Story Font
16

