പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്‌നം സഫലമായി; പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
കായലിന് കുറുകെ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ നീളം കൂടിയ പാലമാണ് പെരുമ്പളം പാലം

ആലപ്പുഴ: ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് സ്വപ്‌നസാക്ഷാത്കാരം. വേമ്പനാട് കായലിന് നടുവില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്ന പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കായലിന് കുറുകെ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ നീളം കൂടിയ പാലമാണ് പെരുമ്പളം പാലം. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.
നാല് വശവും കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപുകാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും യാത്രാദുരിതത്തിനുമാണ് അറുതിയായത്. ദ്വീപ് നിവാസികള്‍ക്ക് ഇനി നേരിട്ട് എറണാകുളത്തും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാം. പെരുമ്പളം ദ്വീപിലേക്ക് ബസുകള്‍ എത്തുന്നതോടെ യാത്രാ ക്ലേശത്തിനും പരിഹാരമാകും. ചേര്‍ത്തല, വൈറ്റില, കുണ്ടന്നൂര്‍, കലൂര്‍, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രയെളുപ്പമാകും.
2016-17 ബജറ്റ് കാലയളവില്‍ ഉള്‍പ്പെടുത്തി കിഫ്ബി സഹായത്തോടെ 100 കോടി രൂപ ചിലവഴിച്ചാണ് പാലത്തിന്റെ നിര്‍മാണം.
Adjust Story Font
16

