'അമേരിക്കയുടേത് തെമ്മാടിത്തം, പറ്റിയ ചങ്ങാതിയാണ് മറ്റൊരു ലോക തെമ്മാടിയായ ഇസ്രായേല്‍'; മുഖ്യമന്ത്രി
ഗൾഫ് നാടുകളിലെ ആശങ്കകൾ തീർക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും പിണറായി വിജയൻ പറഞ്ഞു

വയനാട്: ഇറാനെതിരെ അമേരിക്ക തെമ്മാടിത്തം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭ്രാന്തമായ നടപടികളാണ് അമേരിക്കയുടേത്. രാഷ്ട്രത്തിന്റെ പരമാധികാരിയെപോലും കൊല്ലുകയാണ്. അമേരിക്കക്ക് പറ്റിയ ചങ്ങാതിയാണ് മറ്റൊരു തെമ്മാടിയായ ഇസ്രായേലെന്നും പിണറായി വിജയൻ പറഞ്ഞു. വയനാട് മുണ്ടക്കൈയില്‍ സർക്കാർ നിർമിച്ച ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'തെമ്മാടി രാഷ്ട്രങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണ് ഏറ്റവും കടുത്ത അനുഭവം. ഇറാന് നേരെ ആക്രമണം നടത്തിയിരിക്കുന്നു. ഇതിന് മാത്രം എന്ത് സാഹചര്യമാണ് ഉണ്ടായത്. വിരോധമുള്ള രാഷ്ട്രങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരു രാജ്യത്തിന്റെ പരമാധികാരിയായി ആ രാജ്യം കണക്കാക്കുന്ന ആയത്തുല്ല അലി ഖാംനഈയെ വീട്ടിൽ വെച്ച് മകളെയും ഭർത്താവിനെയും കൊച്ചുമകളെയും ചേർത്ത് കൊല്ലുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭ്രാന്തമായ നടപടിയാണ്. അവർക്ക് അതിന് പറ്റിയ ചങ്ങാതി, മറ്റൊരു ലോക തെമ്മാടി ഇസ്രായേലും ചേർന്നാണ് ഇതൊക്കെ നടത്തുന്നത്. ഇത്തരം കാര്യങ്ങൾക്കെതിരെയുള്ള ശക്തമായ വികാരം നാം പ്രകടിപ്പിക്കണം..' മുഖ്യമന്ത്രി പറഞ്ഞു.
ഗൾഫ് നാടുകളിലെ ആശങ്കകൾ തീർക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്നും ആവശ്യമായ സഹായങ്ങളും ഹെല്‍പ് ലൈന്‍ സംവിധാനങ്ങളും ഒരുക്കാൻ കേരളം തയ്യാറെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
അതേസമയം, ലോകത്തിന്റെ മനസാക്ഷിക്ക് എതിരായ യുദ്ധമാണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. യുദ്ധം എത്രയും പെട്ടന്ന് ആവസാനിപ്പിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. എല്ലാവരും സുരക്ഷതിരായി ഇരിക്കണമെന്നും തങ്ങൾ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്ന് പി.കെ കുഞ്ഞിലിക്കുട്ടിയും പറഞ്ഞു.
ഇസ്രായേൽ, യുഎസ് ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ ഓഫീസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് ആയതുല്ല അലിം ഖാംനഈയെ ഇസ്രായേലും അമേരിക്കയും ചേർന്ന് വധിച്ചത്. തുടർച്ചയായി 30 ബോംബുകൾ ഖാംനഈയുടെ കെട്ടിടത്തിൽ വർഷിച്ചെന്ന് ഇസ്രായേലി മാധ്യമങ്ങൾ പറയുന്നു. ഇന്നലെ രാത്രി തന്നെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇറാൻ സർക്കാർ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത്.
സംയുക്ത ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാന്‍ ആസൂത്രിത നീക്കങ്ങളുമായി മുന്നോട്ടുവന്നാല്‍ ഇതുവരെ കാണാത്ത കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്'കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി അവര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണ്. എങ്കിലും, ഒരു കാര്യം വ്യക്തമാക്കാം. നിലവില്‍ ഒന്നിനും ഇറങ്ങിത്തിരിക്കാതിരിക്കുന്നതാണ് നല്ലത്. അവരെന്തെങ്കിലും ചെയ്തുകൂട്ടിയാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണങ്ങള്‍ അവര്‍ നേരിടേണ്ടിവരും'. ട്രംപ് ഭീഷണിപ്പെടുത്തി.. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
Adjust Story Font
16

