തിരുവനന്തപുരം അമ്പലമുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങും
നാലഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അരുവിക്കരയിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി. 900 mm വ്യാസമുള്ള വലിയ പൈപ്പാണ് തകരാറിലായത്. ഇതേത്തുടർന്ന് റോഡിൽ വലിയ രീതിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഈ ഭാഗത്തേക്കുള്ള വാൽവ് അധികൃതർ അടിയന്തരമായി അടച്ചു. പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.
പൈപ്പ് തകരാറിലായതോടെ നഗരത്തിലെ പ്രധാന മേഖലകളായ നാലഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും മുടങ്ങും. പൈപ്പിന്റെ വലിപ്പക്കൂടുതൽ കാരണം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നാണ് സൂചന.
കുറഞ്ഞത് ഒരു ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ ജലക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജലം കരുതിവെക്കണമെന്നും അനാവശ്യമായി ദുരുപയോഗം ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് എത്രയും വേഗം ജലവിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്.
Adjust Story Font
16

