'മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിനുള്ള സ്പോൺസറെ കണ്ടെത്തിയത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ?' പി.കെ ഫിറോസ്
വീട്ടിലെ കല്യാണത്തിന്റെ നടത്തിപ്പിന് പോലും ഇമ്മാതിരി തട്ടിപ്പ് സംഘങ്ങളെ ഒരാളും വിളിക്കില്ല എന്നിരിക്കെ എങ്ങനെയാണ് സർക്കാരിന് ഇവരെ സ്പോൺസറായി നിശ്ചയിക്കാനാകുകയെന്നും ഫിറോസ് ചോദിച്ചു

പി.കെ ഫിറോസ് Photo: MediaOne
കോഴിക്കോട്: മെസിയെ കേരളത്തിൽ എത്തിക്കുന്നതിനുള്ള സ്പോൺസർമാരെ കണ്ടെത്തിയത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. റിപ്പോർട്ടർ ചാനൽ ഉടമകൾ നിരവധി തട്ടിപ്പ് നടത്തിയവരാണ്. മീനങ്ങാടി പൊലീസിൽ മാത്രം 11 കേസുകൾ ഇവർക്കെതിരെയുണ്ട്. സാധാരണക്കാരുടെ നികുതിപ്പണം ചെലവഴിച്ചാണ് മെസ്സിയെ കൊണ്ടുവരാൻ യൂറോപ്പിൽ കായിക മന്ത്രിയും സംഘവും ടൂറടിച്ചതെന്നും പി.കെ.ഫിറോസ് ആരോപിച്ചു.
'സർക്കാർ പരിപാടിക്ക് സ്പോൺസറെ ചുമതലപ്പെടുത്തിയതിന്റെ മാനദണ്ഠം മനസ്സിലാകുന്നില്ല. മന്ത്രിയുടെ പ്രസ്താവനകളനുസരിച്ച് മെസ്സി ഇപ്പോൾ കേരളത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. അതേകുറിച്ച് ചോദിച്ച റിപ്പോർട്ടറോട് ഒട്ടും മര്യാദയില്ലാതെയാണ് മന്ത്രി സംസാരിച്ചത്. സാധാരണക്കാരുടെ നികുതിപ്പണം ചെലവഴിച്ചുകൊണ്ടാണ് കായികമന്ത്രിയും സംഘവും ടൂറടിച്ചത്. അതുകൊണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രിക്ക് ബാധ്യതയുണ്ട്.' ഫിറോസ് വ്യക്തമാക്കി.
'റിപ്പോർട്ടർ ചാനൽ ഉടമകൾ നിരവധി തട്ടിപ്പ് നടത്തിയവരാണ്. വ്യാജരേഖ ചമച്ച് പല ബാങ്കുകളിൽ നിന്ന് പണം തട്ടിയതിന് ഇവർക്കെതിരെ കേസുണ്ട്. മുട്ടിൽമരംമുറിയിലൂടെ കോടികളാണ് ഇവർ തട്ടിയെടുത്തത്. മീനങ്ങാടി പൊലീസിൽ മാത്രം ഇവർക്കെതിരെ 11 കേസുകളുണ്ട്.' വീട്ടിലെ കല്യാണത്തിന്റെ നടത്തിപ്പിന് പോലും ഇമ്മാതിരി തട്ടിപ്പ് സംഘങ്ങളെ ഒരാളും വിളിക്കില്ല എന്നിരിക്കെ എങ്ങനെയാണ് സർക്കാരിന് ഇവരെ സ്പോൺസറായി നിശ്ചയിക്കാനാകുക? ഫിറോസ് ചോദിച്ചു.
അതോടൊപ്പം, പിഎം ശ്രീ ആർഎസ്എസിന്റെ അജണ്ടയാണെന്നും ഒപ്പുവെച്ചതിലൂടെ സർക്കാരിന് നേട്ടമുണ്ടെന്നും ഫിറോസ് ആരോപിച്ചു. എബിവിപി പ്രവർത്തകർ നേരിട്ട് കണ്ട് അഭിനന്ദിക്കുന്നു. മുൻ കാലങ്ങളിൽ വലിയ അവകാശവാദങ്ങളുന്നയിച്ചവർ ഫണ്ട് കിട്ടാൻ വേണ്ടിയല്ല പദ്ധതിയിൽ ഒപ്പുവെച്ചതെന്നും പിന്നിൽ ഗൂഢാലോചനകളുണ്ടെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16

