Quantcast

രാജി വ്യക്തിപരമായ കാരണങ്ങളാല്‍, അതിന് യുഡിഎഫിലേക്ക് പോകുന്നതുമായി ബന്ധമില്ല: പി.കെ ശശി

വീടിന്‍റെ മൂലയിൽ ഇരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും പൊതുപ്രവർത്തന രംഗത്ത് സജീവമായി കാണുമെന്നും പി.കെ ശശി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 Feb 2026 4:07 PM IST

രാജി വ്യക്തിപരമായ കാരണങ്ങളാല്‍, അതിന് യുഡിഎഫിലേക്ക് പോകുന്നതുമായി ബന്ധമില്ല: പി.കെ ശശി
X

പാലക്കാട്: കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പി.കെ ശശി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഇതുവരെയും താന്‍ സംസാരിച്ചിട്ടില്ലെന്നും ഇപ്പോഴും സിപിഎം അംഗമാണ് താനെന്നും ശശി പറഞ്ഞു. തനിക്കെതിരായ പ്രതിഷേധങ്ങള്‍ മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ടാകാമെന്നും നാളെ എന്താകുമെന്ന് പറയാനാകില്ലെന്നും ശശി പ്രതികരിച്ചു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യങ്ങള്‍ക്കിടെ ശശി ഇന്ന് സ്വമേധയാ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

'സ്വമനസാലെയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ആരും നിർബന്ധിച്ചിട്ടില്ല. സണ്ണി ജോസഫുമായി ഈ നിമിഷം വരെയും താന്‍ സംസാരിച്ചിട്ടില്ല. ഇപ്പോഴും സിപിഎം അംഗമായി തുടരുകയാണ്. മറിച്ചൊരു തീരുമാനം സ്വീകരിച്ചിട്ടില്ല. നാളെ എന്താകുമെന്ന് ആര്‍ക്കും പറയാനാവില്ലല്ലോ. മാര്‍കിസ്റ്റ് ആശയം മുറുകെ പിടിക്കുന്നയാള്‍ തന്നെയാണ് ഇപ്പോഴും ഞാന്‍. യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് തന്നോട് ചോദിക്കേണ്ടതില്ല. എനിക്കെതിരായ പ്രതിഷേധങ്ങള്‍ മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ടാകാം. ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല'. ശശി വ്യക്തമാക്കി.

'തിരുവനന്തപുരത്തുള്ളപ്പോഴെല്ലാം മുഖ്യമന്ത്രിയുമായി സംസാരിക്കാറുണ്ട്. സിപിഎം വിമത പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് അറിയില്ല. വിമതര്‍ എന്നെ ക്ഷണിച്ചിട്ടുമില്ല.'

'വ്യക്തിപരമായ പ്രയാസങ്ങള്‍ കൊണ്ടാണ് രാജി വെച്ചത്. ഗോവിന്ദന്‍ മാഷിന്റെ ജാഥയില്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണ്. തരംതാഴ്ത്തല്‍ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വവുമായി മുന്‍പ് സംസാരിച്ചതാണ്. ഇതുവരെയും മാറിചിന്തിച്ചിട്ടില്ല. ഇപ്പോള്‍ സിപിഎമ്മില്‍ തന്നെയാണ് താനുള്ളത്. തെരഞ്ഞെടുപ്പുമായോ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചതോ ആയ ഒരു ചര്‍ച്ചയും നടന്നിട്ടില്ല'. ശശി പറഞ്ഞു.

പൊതുപ്രവര്‍ത്തനരംഗത്ത് ഇനിയും സജീവമായി ഉണ്ടാകുമെന്നും വീടിന്റെ മൂലയില്‍ ഇരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും നാളെ എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story